ഫറോക്ക്: ചന്തയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം ചികിത്സ തേടിയത്തെുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ദുരിതമാകുന്നു. രോഗികള്‍ ടോക്കണ്‍ വാങ്ങി മണിക്കൂറുകള്‍ കാത്തിരുന്നാണ് ചികിത്സ തേടുന്നത്. രാവിലെ രണ്ട് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും പരിശോധനക്കിടെ 10.30ഓടെ ഒരു ഡോക്ടര്‍ തിരക്കു വകവെക്കാതെ സ്ഥലംവിട്ടു. നാനൂറിലധികം രോഗികള്‍ ചികിത്സക്കായി കാത്തിരിക്കുമ്പോഴാണ് സംഭവം. ഇതോടെ തിരക്ക് ഇരട്ടിച്ചു. ചികിത്സിക്കാന്‍ ആശുപത്രിയില്‍ മതിയായ ഡോക്ടര്‍മാരില്ലാത്തത് പ്രതിഷേധത്തിനിടയാക്കി. സാധാരണ ദിവസങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരാണ് ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടാവുക. എല്ലാ ദിവസവും 11.30ഓടെ പരിശോധന പൂര്‍ത്തിയാകാറുണ്ടെങ്കിലും ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് പരിശോധന പൂര്‍ത്തിയായത്. ഒട്ടേറെ രോഗികള്‍ക്ക് കാത്തിരുന്ന് മുഷിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്നു. ആവശ്യത്തിന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ മരുന്ന് കിട്ടാനും മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവരുന്നു. എന്നാല്‍, ഞായറാഴ്ചകളില്‍ തിരക്കുകള്‍ അപൂര്‍വമാണെന്നും രണ്ട് ഡോക്ടര്‍മാര്‍ അവധിയിലായതിനാലാണ് ചികിത്സ തേടിയത്തെിയവര്‍ക്ക് കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവന്നതെന്നും വരുംദിവസങ്ങളില്‍ പ്രശ്നം പരിഹരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. താലൂക്ക് ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്ന് കഴിഞ്ഞയാഴ്ച താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച സ്ഥലം എം.എല്‍.എ വി.കെ.സി. മമ്മദ്കോയ ഉറപ്പുനല്‍കിയിരുന്നു. അടുത്ത മാസം ആദ്യ വാരത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കുമെന്നാണ് എം.എല്‍.എ പറഞ്ഞത്. ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് കാരണം മാസങ്ങളായി ആശുപത്രി പ്രവര്‍ത്തനം പരിതാപകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.