വിചാരണ നേരിടുന്ന എം.വി.ഐക്ക് അനധികൃത സ്ഥാനക്കയറ്റത്തിന് നീക്കം

കോഴിക്കോട്: അഴിമതിക്കേസില്‍ വിജിലന്‍സ് കോടതിയുടെ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥന് മോട്ടോര്‍ വാഹന വകുപ്പില്‍ അനധികൃത സ്ഥാനക്കയറ്റത്തിന് നീക്കം. ഗതാഗത വകുപ്പില്‍ എം.വി.ഐ ആയ എം.കെ. പ്രകാശിനെ ജോയന്‍റ് ആര്‍.ടി.ഒ ആയി സ്ഥാനക്കയറ്റം നല്‍കാനാണ് ഡിപ്പാര്‍ട്ട്മെന്‍റല്‍ പ്രമോഷന്‍ കമ്മിറ്റി (ഡി.പി.സി) ശിപാര്‍ശ ചെയ്തത്. വാഹന ഉടമകളില്‍നിന്നും ഈടാക്കിയ പിഴയില്‍ കൃത്രിമം നടത്തിയതിന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ 7/2015ാം നമ്പര്‍ കേസില്‍ പ്രകാശ് വിചാരണ നേരിടുന്നുണ്ട്. തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി രാമചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. മേയ് 10ന് മോട്ടോര്‍ വാഹന വകുപ്പിലെ പ്രമോഷന്‍ കമ്മിറ്റി തയാറാക്കിയ ലിസ്റ്റിലാണ് നിയമവിരുദ്ധ സ്ഥാനക്കയറ്റം. ക്രിമിനല്‍കേസില്‍ വിചാരണ നേരിടുന്നവരെ പ്രമോഷന് പരിഗണിക്കാന്‍ പാടില്ളെന്നാണ് ചട്ടം. മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍മാരില്‍ നിന്നു ജോയന്‍റ് ആര്‍.ടി.ഒമാരായി സ്ഥാനക്കയറ്റം നല്‍കാന്‍ ഡി.പി.സി ശിപാര്‍ശ ചെയ്ത 13 പേരില്‍ ഒന്നാം പേരുകാരനാണ് എം.കെ. പ്രകാശ്. അവസാന പേരുകാരനായ സി.എസ്. അയ്യപ്പന്‍ വകുപ്പുതല അച്ചടക്ക നടപടികള്‍ നേരിടുന്നുണ്ടെങ്കിലും പ്രമോഷന് ശിപാര്‍ശ ചെയ്യുന്നതായി പട്ടികയില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഒന്നാം പേരുകാരനായ എം.കെ. പ്രകാശ് അഴിമതിക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വിചാരണ നേരിടുന്ന കാര്യം എവിടെയും പരാമര്‍ശിക്കുന്നില്ല. പ്രകാശിനെതിരെ അഴിമതിക്കേസില്‍ വിചാരണ നടക്കുന്ന കാര്യം ബന്ധപ്പെട്ട പ്രമോഷന്‍ കമ്മിറ്റിയെ അറിയിക്കേണ്ട ചുമതല വകുപ്പ് തലവനായ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്കും ഗതാഗത വകുപ്പ് സെക്രട്ടറിക്കുമാണ്. എന്നാല്‍, അക്കാര്യം ബോധപൂര്‍വം മറച്ചുവെച്ച് അനര്‍ഹനായ പ്രകാശിനെ പ്രധാന പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് നീക്കം. ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഒരു അഡീഷനല്‍ സെക്രട്ടറിയെ കേന്ദ്രീകരിച്ചുള്ള ലോബിയാണ് അനര്‍ഹ സ്ഥാനക്കയറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് എന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT