മാവൂര്‍: കൈവരി തകര്‍ന്ന് അപകടാവസ്ഥയിലായ മാവൂര്‍ കല്‍പള്ളി പാലം നന്നാക്കാന്‍ പദ്ധതി. മഴക്ക് ശമനമാകുന്നതോടെ പ്രവൃത്തി തുടങ്ങും. മാവൂര്‍-കോഴിക്കോട് മെയിന്‍ റോഡില്‍ കല്‍പള്ളി തോടിനു കുറുകെ അങ്ങാടിയിലുള്ള പാലത്തിന്‍െറ കൈവരി ഏറെക്കാലമായി തകര്‍ന്നുകിടക്കുകയാണ്. പൊതുവെ വീതികുറഞ്ഞ പാലത്തിന്‍െറ ഇരുഭാഗത്തെയും കൈവരി തകര്‍ന്നിട്ടുണ്ട്. കൈവരി ഉറപ്പിച്ചുനിര്‍ത്തിയ ചുമരിനും കേടുപാടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് നോണ്‍ പ്ളാന്‍ ഫണ്ടിലുള്‍പ്പെടുത്തി പാലം അറ്റകുറ്റപ്പണിക്ക് 10 ലക്ഷം അനുവദിച്ചത്. പാലത്തിന്‍െറ ഇരുഭാഗത്തെയും കൈവരി പുതുക്കിപ്പണിയുകയും അപ്രോച്ച് റോഡിന് പാര്‍ശ്വഭിത്തിയില്ലാത്ത ഭാഗത്ത് ഭിത്തി കെട്ടുകയുമാണ് പദ്ധതി. പാലത്തിന്‍െറ പടിഞ്ഞാറു ഭാഗത്താണ് നിലവില്‍ അപ്രോച്ച് റോഡിന് സംരക്ഷണഭിത്തിയില്ലാത്തത്. പ്രവൃത്തിയുടെ കരാര്‍ നല്‍കിയിട്ടുണ്ട്. പ്രവൃത്തി തുടങ്ങുന്നതിനെപ്പറ്റി തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ ഇ.കെ. രഞ്ജി, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇ.ടി. സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാര്‍ശ്വഭിത്തി കെട്ടാന്‍ തോടിലെ വെള്ളം കുറയേണ്ടതുണ്ട്. അതിനാല്‍ മഴക്ക് ശമനമുണ്ടാകുന്ന മുറക്ക് നിര്‍മാണപ്രവൃത്തി തുടങ്ങാനാണ് തീരുമാനമെന്ന് അസി. എന്‍ജിനീയര്‍ ഇ.കെ. രഞ്ജി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.