കല്ലായിപ്പുഴ നവീകരണ പദ്ധതി വീണ്ടും അനിശ്ചിതത്വത്തില്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കല്ലായിപ്പുഴ നവീകരണ പദ്ധതി വീണ്ടും അനിശ്ചിതത്വത്തില്‍. സാങ്കേതിക കാരണം പറഞ്ഞ് കരാറുകാരന്‍ പിന്മാറുന്ന നിലയായതോടെ പദ്ധതി നഷ്ടമാകുന്ന അവസ്ഥയിലാണ്. റവന്യൂ ഉത്തരവിന്‍െറ സാങ്കേതികക്കുരുക്കില്‍ കിടന്ന പദ്ധതി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. എം.കെ. മുനീര്‍ ഇടപെട്ടാണ് പുനരുജ്ജീവിപ്പിച്ചത്. പ്രശ്നം പരിഹരിച്ചതായാണ് അന്ന് പറഞ്ഞിരുന്നതെങ്കിലും തുടര്‍ന്ന് ഒരടി മുന്നോട്ടുപോയില്ല. വര്‍ധിപ്പിച്ച 4.90 കോടിയില്‍ പ്രവൃത്തി നടത്താമെന്ന് കരാറുകാരന്‍ സമ്മതിച്ചതായും അന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പദ്ധതിക്ക് കരാര്‍ ഒപ്പുവെക്കാന്‍ കരാറുകാരന്‍ ഇതുവരെ തയാറായിട്ടില്ല. കല്ലായി അഴിമുഖത്ത് അടിഞ്ഞുകൂടിയ ചളി കാരണം ഡ്രഡ്ജിങ് യന്ത്രം പുഴയിലേക്ക് കയറ്റാന്‍ കഴിയില്ളെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞിരുന്നത്. ഇതത്തേുടര്‍ന്ന്, ഇക്കാര്യം തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ഡോ. എം.കെ. മുനീര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച നടപടികള്‍ ഒന്നും ആയിട്ടില്ളെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ പറഞ്ഞു. കരാറുകാരന്‍ കരാര്‍ ഒപ്പുവെക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ ടെന്‍ഡര്‍ മുതലുള്ള നടപടികള്‍ തുടക്കം മുതല്‍ ആരംഭിക്കേണ്ടിവരുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ഇടതുപക്ഷ സര്‍ക്കാര്‍ കല്ലായിപ്പുഴ നവീകരണത്തിന് 35 കോടിയും പ്രാരംഭ പ്രവൃത്തികള്‍ക്ക് മൂന്നരക്കോടിയും അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തി തുടങ്ങിയിരുന്നില്ല. 2012ല്‍ 4.10 കോടിക്ക് ടെന്‍ഡറായി. എന്നാല്‍, പ്രവൃത്തി തുടങ്ങാത്തതിനാല്‍ മൂന്നു വര്‍ഷത്തിനുശേഷം തുക 4.90 കോടിയായി വര്‍ധിപ്പിച്ചു. എന്നാല്‍, പഴയ ടെന്‍ഡര്‍ നീട്ടുന്നതിന് പകരം ഇപ്പോഴത്തെ തുക പുതിയ പദ്ധതിയായി സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് സാങ്കേതികക്കുരുക്കുണ്ടാക്കിയത്. കാലാവധി കഴിഞ്ഞ പദ്ധതികള്‍ക്ക് ഇനി തുക അനുവദിക്കേണ്ട എന്ന് വകുപ്പ് നിലപാടെടുക്കുകയും ചെയ്തതോടെ പദ്ധതി ഏറക്കുറെ നിലച്ച നിലയിലായിരുന്നു. തുടര്‍ന്നാണ് ഡോ. എം.കെ. മുനീര്‍ ഇടപെട്ട് തിരുവനന്തപുരത്ത് ജലസേചനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പദ്ധതിക്ക് വീണ്ടും അംഗീകാരം നേടിയത്. 22 കിലോമീറ്റര്‍ പുഴ ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ച് ചളി നീക്കല്‍, കൈയേറ്റം ഒഴിപ്പിക്കല്‍, സംരക്ഷണഭിത്തി കെട്ടല്‍ എന്നിവയാണ് പദ്ധതി. കരാറുകാരന്‍ ഒപ്പിടുന്നത് വൈകുന്നതോടെ നഗരത്തിന്‍െറ പുഴ വീണ്ടും മാലിന്യത്തൊട്ടിയായി തുടരാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.