ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ മോഷ്ടിച്ച ബൈക്കുകളുമായി പിടിയില്‍

കോഴിക്കോട്: ജുവനൈല്‍ ഹോമില്‍നിന്ന് രക്ഷപ്പെട്ട കുട്ടികള്‍ മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. തൃശൂരിലെ ജുവനൈല്‍ ഹോമില്‍നിന്ന് ഒളിച്ചോടിയ രണ്ടു കുട്ടികളാണ് വെള്ളിയാഴ്ച കോഴിക്കോട്ട് പൊലീസിന്‍െറ പിടിയിലായത്. ഇവര്‍ മോഷ്ടിച്ച മൂന്നു ബൈക്കുകളും ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു ദിവസത്തിനുള്ളില്‍ ബൈക്ക് മോഷണം ഉള്‍പ്പെടെ കോഴിക്കോടും തൃശൂരുമായി പത്തോളം മോഷണമാണ് കുട്ടിക്കള്ളന്മാര്‍ നടത്തിയത്. ടൗണ്‍ സി.ഐ കെ. ബോസിന്‍െറയും എസ്.ഐ വിമോദിന്‍െറയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് നഗരത്തില്‍ ആനിഹാള്‍ റോഡില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരക്ക് വാഹനപരിശോധനക്കിടെയാണ് കുട്ടിക്കള്ളന്മാര്‍ ടൗണ്‍ പൊലീസിന്‍െറ പിടിയിലാകുന്നത്. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു. കുട്ടികള്‍ ഓടിച്ചിരുന്ന ബൈക്ക് താമരശ്ശേരി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൂടുതല്‍ മോഷണവിവരം പുറത്തായത്. പിടിയിലായ രണ്ടു പേരും കളവുകേസില്‍ ഉള്‍പ്പെട്ടാണ് തൃശൂര്‍ ജുവനൈല്‍ ഹോമിലായത്. അവിടെനിന്ന് സുഹൃത്തുക്കളായ ഇരുവരും വാര്‍ഡന്മാരുടെ കണ്ണുവെട്ടിച്ച് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. കളവുചെയ്ത് പണമുണ്ടാക്കി മുംബൈയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നതായും ചോദ്യംചെയ്യലില്‍ കുട്ടികള്‍ പൊലീസിനോട് പറഞ്ഞു. അഞ്ചു ദിവസം മുമ്പ് തൃശൂരിലെ ജുവനൈല്‍ ഹോമില്‍നിന്ന് മുങ്ങിയ ഇരുവരും ചേര്‍ന്ന് മൂന്നു ബൈക്കുകളാണ് മോഷ്ടിച്ചത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് പരിസരത്ത് നിര്‍ത്തിയിട്ട കോട്ടിലപ്പുറത്ത് പ്രശാന്തിന്‍െറ സ്പ്ളെന്‍ഡര്‍, തൃശൂര്‍ കോലഴിയിലെ ഫ്ളാറ്റില്‍ നിര്‍ത്തിയിട്ട പരേക്കാട്ടില്‍ ജീസിന്‍െറ പാഷന്‍ പ്ളസ്, ഈങ്ങാപ്പുഴ ഷൗക്കത്തലിയുടെ ബജാജ് പ്ളാറ്റിന എന്നീ ബൈക്കുകളാണ് കുട്ടികള്‍ മോഷ്ടിച്ചത്. ചെറുതുരുത്തി ഗവ. ഹൈസ്കൂള്‍ ഓഫിസിലെ അലമാരയില്‍ സൂക്ഷിച്ച ലാപ്ടോപ്പും ഇവര്‍ കവര്‍ന്നിരുന്നു. പണമില്ലാത്തതിനാലാണ് മോഷ്ടിക്കുന്നതെന്നും മാപ്പുതരണമെന്നും സ്കൂളിന്‍െറ ചുവരില്‍ എഴുതിയാണ് കടന്നുകളഞ്ഞത്. ചെറുതുരുത്തി ചുങ്കത്തെ മദ്റസയുടെ പൂട്ടുപൊളിച്ച് മുറിയില്‍ സൂക്ഷിച്ച 12,000 രൂപയും മൂന്നു വാച്ചും മൊബൈല്‍ ഫോണും വിഡിയോ പ്ളെയറും കുട്ടിക്കള്ളന്മാര്‍ മോഷ്ടിച്ചു. കൊടുവള്ളി ദാറുല്‍ അസര്‍ ഖുര്‍ആന്‍ അക്കാദമിയുടെ പൂട്ടുപൊളിച്ച് പണവും ഇലക്ട്രോണിക് സാധനവും മോഷ്ടിച്ചു. കോഴിക്കോട് ബൈപാസ് റോഡിലെ റിലയന്‍സ് പെട്രോള്‍ പമ്പിലെ സെക്യൂരിറ്റി ജീവനക്കാരന്‍െറ പഴ്സും മൊബൈല്‍ ഫോണും കവര്‍ന്നു. മോഷണ വസ്തുക്കള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ താമരശ്ശേരി, നടക്കാവ്, ടൗണ്‍, ഫറോക്ക്, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ വിവിധ കേസുകളില്‍ പ്രതിയാണ്. മറ്റൊരാളുടെ പേരില്‍ പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളില്‍ വാഹനമോഷണ കേസുകളും ഉണ്ട്. സിറ്റി ക്രൈം സ്ക്വാഡിലെ എസ്.ഐ സൈതലവിയും മറ്റു സ്ക്വാഡ് അംഗങ്ങളും ടൗണ്‍ സ്റ്റേഷനിലെ എ.എസ്.ഐമാരായ ദിനേശന്‍, രാമകൃഷ്ണന്‍, പ്രസാദ് എന്നിവരും അറസ്റ്റില്‍ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.