ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. കക്കോടി മക്കടയിലെ ഒമ്പതുവയസ്സുകാരനാണ് രോഗം കണ്ടത്തെിയത്. ബീച്ച് ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടൊപ്പം ഡിഫ്തീരിയയാണെന്ന് സംശയിക്കുന്ന ഒരാളെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മാങ്കാവ് സ്വദേശിയായ 25കാരനെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ജില്ലയില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം 22 ആയി. ഇതിനിടെ എലിപ്പനി ബാധിച്ച് ഒരാള്‍ വ്യാഴാഴ്ച മരിച്ചു. വടകര ചോറൂട് രായരങ്ങോത്ത് ഹാരിസ് (40) ആണ് മരിച്ചത്. ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കാക്കൂര്‍ സ്വദേശിയായ ഒരാളെ നരിക്കുനി പി.എച്ച്.സിയിലും വാണിപുരം സ്വദേശിയായ മറ്റൊരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മഞ്ഞപ്പിത്തം സംശയിക്കുന്ന ആറുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. തുറയൂരില്‍ രണ്ടുപേര്‍ക്കും കുരുവട്ടൂര്‍, മേലടി, കൊളത്തറ, മണിയൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് മഞ്ഞപ്പിത്തം സംശയിക്കുന്നത്. ജില്ലയില്‍ വ്യാഴാഴ്ച 984 പേരാണ് പനിബാധിച്ച് വിവിധ സര്‍ക്കാറാശുപത്രികളില്‍ ചികിത്സതേടിയത്. ഇതില്‍ 23 പേര്‍ക്ക് കിടത്തിച്ചികിത്സ തുടങ്ങി. 334 പേര്‍ വയറിളക്കം ബാധിച്ച് ആശുപത്രികളിലത്തെിയിട്ടുണ്ട്. ജില്ലയില്‍ ഡിഫ്തീരിയ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വെള്ളിയാഴ്ച ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം നടക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ഹോമിയോ, ആയുര്‍വേദ ഡി.എം.ഒ, കോര്‍പറേഷന്‍ മേയര്‍, ആരോഗ്യ സ്്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നത്. ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത 6000ത്തോളം കുട്ടികളെ കുത്തിവെപ്പെടുക്കാന്‍ രക്ഷിതാക്കളെ ബോധവത്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഗൃഹസന്ദര്‍ശനം നടത്തി പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിഫ്തീരിയ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കാന്‍ കഴിഞ്ഞദിവസം കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സ്കൂള്‍ കുട്ടികളില്‍ തീരെ വാക്സിനെടുക്കാത്തവരുടെയും ഭാഗികമായി മാത്രം എടുത്തവരുടെയും പട്ടിക തയാറാക്കിവരുന്നുണ്ട്. ഇതനുസരിച്ച് സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കും. പ്രതിരോധ കുത്തിവെപ്പിനോട് ചിലര്‍ക്കുണ്ടായിരുന്ന വിമുഖത കുറഞ്ഞുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.എല്‍. സരിത അറിയിച്ചു. രോഗികളുമായി ഇടപഴകുന്നവര്‍ ടി.ഡി വാക്സിനെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.