ജീവനക്കാരില്ല; കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറപ്പി വൈകുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവും ശുശ്രൂഷയും ആവശ്യമുള്ള രണ്ട് ഹെമറ്റോളജി വാര്‍ഡുകളിലെ 50 രോഗികളെ പരിചരിക്കാനുള്ളത് ഒരു നഴ്സും ഒരു നഴ്സിങ് അസിസ്റ്റന്‍റും മാത്രം. ഹെമറ്റോളജി വാര്‍ഡിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വാര്‍ഡുകളായ 48ലാണ് ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് ദിവസവേതനക്കാരായ നഴ്സുമാരെ കരാര്‍ കാലാവധി തീര്‍ന്നതിനത്തെുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച പിരിച്ചുവിട്ടിരുന്നു. ഓരോ വാര്‍ഡുകളിലും 25 പേരാണ് ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് വാര്‍ഡുകളിലും ഓരോ ഐ.സി.യുകളുമുണ്ട്. സാധാരണയായി ഓരോ വാര്‍ഡിലും ഒരു നഴ്സ്, ഒരു നഴ്സിങ് അസിസ്റ്റന്‍റ് എന്ന നിലക്കാണ് ജീവനക്കാരെ നിയോഗിക്കാറുള്ളത്. എന്നാല്‍, കീമോതെറപ്പി, ബോണ്‍മാരോ ടെസ്റ്റ്, നെബുലൈസേഷന്‍ തുടങ്ങിയവക്ക് വിധേയരാക്കേണ്ടി വരുന്ന രോഗികളുടെ സഹായത്തിന് ഒരു നഴ്സും ഒരു അസിസ്റ്റന്‍റും അപര്യാപ്തമാണ്. പരിചാരകരുടെ കുറവുമൂലം കീമോതെറപ്പി ചെയ്യാന്‍ ഒരു ദിവസം വരെ വൈകുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു നഴ്സ് മാത്രമായതിനാല്‍ ഡ്രിപ്പ് തീര്‍ന്നത് മാറ്റിവെക്കുക, വിച്ഛേദിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം വൈകുകയാണെന്ന് രോഗികള്‍ പറയുന്നു. ഇതുകൂടാതെ സന്ദര്‍ശകര്‍ക്ക് വിലക്കുള്ള വാര്‍ഡില്‍ മേല്‍നോട്ടത്തിന് ആളില്ലാത്തതുമൂലം സന്ദര്‍ശകര്‍ തോന്നിയതുപോലെ കയറിയിറങ്ങുകയാണെന്നും പരാതിയുണ്ട്. ഒരു കൂട്ടിരിപ്പുകാരനുമാത്രമാണ് ഇവിടെ രോഗിയുടെ കൂടെ ഇരിക്കാന്‍ അനുമതിയുള്ളത്. സന്ദര്‍ശക സമയത്ത് വാര്‍ഡിനുപുറത്തുനിന്ന് കാണാനും കാര്യങ്ങള്‍ തിരക്കാനുമാണ് സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളത്. എന്നാല്‍, ഇതൊന്നും പാലിക്കാതെ സന്ദര്‍ശകര്‍ കയറിയിറങ്ങുന്നത് നിയന്ത്രിക്കാനും ആളില്ലാത്തത് പ്രതിരോധശേഷി കുറവുള്ള രോഗികളെ ബാധിക്കാനിടയുണ്ട്. രണ്ട് വാര്‍ഡുകളിലായി ഡ്യൂട്ടി ചെയ്യുന്നതുമൂലം ഇവിടെയുള്ള ഏക നഴ്സിന് പല കാര്യങ്ങളും പൂര്‍ണമായി ശ്രദ്ധിക്കാനാവുന്നില്ല. എട്ടുമണിക്കൂര്‍ ജോലി ചെയ്യേണ്ടിടത്ത് 12 മണിക്കൂറോളം ഇവര്‍ ജോലിചെയ്യുന്നുണ്ട്. ഇവര്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന സമയത്ത് ഈ വാര്‍ഡുകളുടെ കാര്യം നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. മെഡിസിന്‍ വാര്‍ഡിനോടനുബന്ധിച്ചാണ് ഹെമറ്റോളജി വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷമാണ് പ്രത്യേക വാര്‍ഡായി പ്രവര്‍ത്തനം തുടങ്ങിയത്. മെഡിസിന്‍ വാര്‍ഡിലെ ജീവനക്കാരെയാണ് ഇവിടെ ഡ്യൂട്ടിക്കിട്ടിരുന്നത്. ഇവരെ പിരിച്ചുവിട്ടതോടെയാണ് ചികിത്സകളും പരിശോധനകളും വൈകുന്നത്. താല്‍ക്കാലിക നഴ്സുമാരുടെ കരാര്‍ സാധാരണഗതിയില്‍ കാലാവധി കഴിഞ്ഞാല്‍ പുതുക്കിനല്‍കാറാണെന്നും ഇത്തവണ അത് ചെയ്യാത്തതിനുപിന്നില്‍ രാഷ്ട്രീയ കാരണങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്. ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ സൂപ്രണ്ടിനെ സമീപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.