ലൈറ്റ് മെട്രോ വീണ്ടും ചുവടുവെക്കുന്നു; പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങി

കോഴിക്കോട്: ഡി.എം.ആര്‍.സിയുമായി സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പിട്ടതോടെ ലൈറ്റ് മെട്രോ പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. പദ്ധതിക്ക് വേണ്ടി 5.2 കോടിയുടെ കരാറാണ് ഒപ്പിട്ടത്. ഇതിന്‍െറ ഭാഗമായി കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഡി.എം.ആര്‍.സി അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ട് 8.5 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും ഒന്നര ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കാനുള്ളത്. ഈ സ്ഥലങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയുടെ കൈമാറ്റ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. മെട്രോക്ക് ആവശ്യമായ 14 സ്റ്റേഷനുകള്‍ ഒരു ഡിപ്പോ, ഒരു സബ്സ്റ്റേഷന്‍ എന്നിവക്ക് ആവശ്യമായ സ്ഥലം നേരത്തെ മോണോറെയിലിന് വേണ്ടി സര്‍വേ നടത്തിയിരുന്നെങ്കിലും ലൈറ്റ് മെട്രോക്ക് വേണ്ടി പുതുതായി നടത്തേണ്ടിവരും. ഓരോ സ്റ്റേഷന്‍െറയും ഡിപ്പോയുടെയും വിസ്താരം, ഒരുക്കുന്ന സ്ഥലം എന്നിവ വിലയിരുത്തിയ ശേഷമാണ് ആവശ്യമായ സ്ഥലത്തിന്‍െറ അന്തിമ രൂപമാവുക. മീഞ്ചന്ത മുതല്‍ മെഡിക്കല്‍ കോളജ് വരെ 13.33 കി.മീ. ആണ് പദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പന്നിയങ്കര മേല്‍പാലത്തിന്‍െറ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. തൊണ്ടയാട് ബൈപാസിലും മേല്‍പാലം ആവശ്യമാണെങ്കിലും ഇത് പൊതുമരാമത്ത് വകുപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. മൂന്നുമാസമാണ് പ്രാഥമിക പ്രവൃത്തികള്‍ നടത്താന്‍ കണ്‍സള്‍ട്ടന്‍സിക്ക് ലഭിച്ച സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.