മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് നാലുമാസം

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ കേടായ ആംബുലന്‍സുകള്‍ക്ക് പകരം പുതിയവയത്തെിയില്ല. നാലുമാസത്തോളമായി ആംബുലന്‍സില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ആദിവാസി രോഗികളെ കൊണ്ടുപോകുന്നതിന് ഉപയോഗിക്കുന്ന മൂന്ന് ആംബുലന്‍സുകളില്‍ രണ്ടെണ്ണമാണ് കട്ടപ്പുറത്തായത്. നന്നാക്കിയെടുക്കാന്‍ കഴിയാത്തവിധം കേടായിപ്പോയ ആംബുലന്‍സുകള്‍ക്ക് പകരം ആരോഗ്യവകുപ്പിലേക്ക് അപേക്ഷനല്‍കിയിരുന്നെങ്കിലും അംഗീകരിച്ചില്ല. മൂന്നുവണ്ടിക്ക് 45ലക്ഷം രൂപ നിരക്കിലാണ് അപേക്ഷ നല്‍കിയിരുന്നത്. ഉപയോഗശൂന്യമായ രണ്ട് ആംബുലന്‍സുകള്‍ക്ക് പകരം പുതിയ ഒരു ആംബുലന്‍സ് ആശുപത്രി വികസനസമിതി ഫണ്ടുപയോഗിച്ച് വാങ്ങാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ എച്ച്.ഡി.എസ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമായാല്‍ മാത്രമേ ഫണ്ട് ഉപയോഗിക്കാനാകൂ. യോഗം ഇനി അടുത്തമാസമാണ്. പുതിയ ആംബുലന്‍സുകള്‍ അനുവദിക്കാന്‍ ആരോഗ്യവകുപ്പിലേക്ക് നല്‍കിയ അപേക്ഷ അംഗീകരിക്കാത്തതിനാലാണ് എച്ച്.ഡി.എസ് ഫണ്ടുപയോഗിച്ച് വാങ്ങാന്‍ നിര്‍ദേശിച്ചത്. കേടായ ആംബുലന്‍സുകള്‍ക്ക് 10 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മൂന്നുലക്ഷത്തില്‍ കൂടുതല്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച വാഹനങ്ങള്‍ ഉപയോഗിക്കാനാകില്ല. നന്നാക്കാന്‍ വന്‍തുക ചെലവാകും. നന്നാക്കിയെടുത്താല്‍ തന്നെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ളെന്ന് വര്‍ക്ഷോപ്പുകാര്‍ പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മലയോരപ്രദേശങ്ങളിലേക്ക് രോഗികളെയും കൊണ്ട് പോകുന്നതിനാല്‍ ആംബുലന്‍സ് പെട്ടെന്നുതന്നെ നാശമാവുകയാണ്. അഞ്ച് ഡ്രൈവര്‍മാരുണ്ടെങ്കിലും 2014ല്‍ എം.പി ഫണ്ടില്‍നിന്ന് ലഭിച്ച ആംബുലന്‍സ് മാത്രമാണ് നിലവില്‍ ഓടുന്നത്. രണ്ടും മൂന്നും രോഗികളെ ഒരുമിച്ച് കൊണ്ടുപോകുന്നതിനാല്‍ ബന്ധുക്കളടക്കം പത്തിരുപതുപേര്‍ ഒരു ആംബുലന്‍സില്‍ പോകേണ്ടിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT