ബേപ്പൂര്‍: പത്തനംതിട്ടയില്‍നിന്ന് അധ്യാപകനായ ജിബു സ്കറിയയും കണ്ണൂരില്‍നിന്ന് ബിസിനസുകാരനായ റാഷിദും പാലക്കാട് ചെമ്പൈ സംഗീത കോളജില്‍നിന്ന് ആന്‍ഡ്രൂസും ഷിബുവും വയനാട്ടില്‍നിന്ന് അധ്യാപിക ജിന്‍സിയുമെല്ലാം വീണ്ടും തങ്ങളുടെ കലാലയ മുറ്റത്ത് എത്തിയപ്പോള്‍ തളംകെട്ടിയത് ഗൃഹാതുരത്വം. കൊളത്തറ വികലാംഗ വിദ്യാലയത്തില്‍ പഠിച്ച സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച സ്കൂള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്നത്. 1980 ജൂണ്‍ ഏഴിന് അരീക്കാട്ടെ വാടകകെട്ടിടത്തിന് മുകളില്‍ 11 പേരുമായി ആരംഭിച്ച അന്ധവിദ്യാലയം ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു. പിന്നീടാണ് പാലക്കുളത്തിനടുത്തേക്ക് മാറിയത്. അറിവിന്‍െറ ആദ്യക്ഷരം പകര്‍ന്നുനല്‍കിയ പി.എ. കരീം മാഷിനും, സി.കെ. അബൂബക്കറിനും കാലിക്കറ്റ് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റസാഖിനുമെല്ലാം സന്തോഷവും വികാരനിര്‍ഭരവുമായ നിമിഷങ്ങളായിരുന്നു പൂര്‍വവിദ്യാര്‍ ഥി സംഗമം. 1980ലെ ഹാജര്‍ പട്ടികയിലെ ഒന്നാമനായിരുന്ന കണ്ണൂരുകാരനായ റാഷിദ് തന്നെയായിരുന്നു തന്‍െറ കൂട്ടുകാരെ സ്പര്‍ശിച്ച്റിയാന്‍ ആദ്യം എത്തിയത്. ആദ്യ ബാച്ചിലെ 11 പേരില്‍ ഏഴുപേര്‍ സംഗമത്തിനത്തെി. ഇവിടെനിന്ന് പഠിച്ചിറങ്ങിയ അറുനൂറില്‍ നാനൂറോളം പേര്‍ സ്കൂളിലത്തെിയിരുന്നു. കഥയും കദനകഥയും പുഞ്ചിരിയുമായി വൈകുവോളം ഒരുമിച്ച് കൂടിയതിന്‍െറ ആത്മസംതൃപ്തിയിലാണ് അവര്‍ പിരിഞ്ഞത്. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. സി.കെ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പി.എ. കരീം മുഹമ്മദ്, സൈനബ, മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.