നാഗ്ജി: ചെലവ് 10കോടി; ടിക്കറ്റ് വരവ് 75 ലക്ഷം

കോഴിക്കോട്: നാഗ്ജി ഫുട്ബാളിന് ചെലവായത് 10കോടി. ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ചത് 75ലക്ഷവും. സംഘാടനത്തിലാവട്ടെ പോരായ്മകളും പാളിച്ചകളുമേറെ. കളിയുടെ നിലവാരക്കുറവും പ്രാദേശിക സെവന്‍സ് ഫുട്ബാള്‍ സീസണും തിരിച്ചടിയുമായി. എങ്കിലും അടുത്ത ഡിസംബറിലോ ജനുവരിയിലോ നാഗ്ജി ഫുട്ബാള്‍ വീണ്ടും നടത്തും. കോഴിക്കോട്ട് സമാപിച്ച നാഗ്ജി ഫുട്ബാളിന്‍െറ ‘കണക്കെടുപ്പി’ലാണ് സംഘാടകരുടെ ഈ വിലയിരുത്തല്‍. ടിക്കറ്റ് വില്‍പന മുതല്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീന്യോയെ കൊണ്ടുവന്നതിലും പിഴവുകള്‍ സംഭവിച്ചു. പ്രതീക്ഷിച്ച കാണികള്‍ എത്താത്തതും കളിയുടെ നിലവാരം കുറഞ്ഞതുമെല്ലാമാണ് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ചതെന്ന് കെ.ഡി.എഫ്.എ പ്രസിഡന്‍റ് ഡോ. സിദ്ദീഖ് അഹമ്മദും കേരള ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എ. പ്രദീപ്കുമാര്‍ എം.എല്‍.എയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യാന്തര മത്സരം നടത്തുന്നതില്‍ സംഘാടകര്‍ക്ക് പരിചയക്കുറവുണ്ടായി. ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിന്‍െറ പോരായ്മയാണ് പ്രശ്നമായത്. പ്രതീക്ഷിച്ച സ്പോണ്‍സര്‍മാര്‍ അവസാന നിമിഷം പിന്മാറിയത് വലിയ നഷ്ടമുണ്ടാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ഫുട്ബാള്‍ വന്‍ വിജയമായെന്നതാണ് ഫൈനലിലെ ജനബാഹുല്യം തെളിയിക്കുന്നത്. എല്ലാ പോരായ്മകളും പരിഹരിച്ചാവും അടുത്ത വര്‍ഷത്തെ മേളയെന്നും ഇവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്ന് രണ്ടു ടീമുകളെയും ഗള്‍ഫ് നാടുകളില്‍നിന്നും ആഫ്രിക്കയില്‍നിന്നും ഓരോ ടീമിനെയും അടുത്ത കളിയില്‍ ഉള്‍പ്പെടുത്തും. ഇന്ത്യന്‍ ടീം ഇല്ലാത്തതാണ് കാണികള്‍ കുറയാന്‍ ഇടയാക്കിയത്. ഇന്ത്യന്‍ ടീമിനുവേണ്ടി പരമാവധി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സെപ്റ്റംബര്‍ മുതല്‍ മേയ് വരെ ഐ ലീഗ് സീസണായതിനാലാണ് ഇന്ത്യന്‍ ടീമിനെ കിട്ടാന്‍ പ്രയാസമായത്. ഇതിന് പരിഹാരമായി ദേശീയ ഫുട്ബാള്‍ കലണ്ടറില്‍ നാഗ്ജിയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കും.റൊണാള്‍ഡീന്യോയെ എത്തിക്കാനുള്ള ചുമതല നല്‍കിയ ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പിന്‍െറ നടപടികളും പ്രതിസന്ധിയുണ്ടാക്കി. ഉദ്ഘാടന വേളയിലായിരുന്നു ബ്രസീല്‍ താരത്തെ കൊണ്ടുവരേണ്ടിയിരുന്നത്. എങ്കില്‍, കാണികളുടെ എണ്ണം കുറച്ചുകൂടുമായിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക്, പരീക്ഷാക്കാലം എന്നിവയും കാണികളുടെ എണ്ണം കുറച്ചു. ടിക്കറ്റ് വില്‍പനയിലൂടെ ഏഴര കോടി പ്രതീക്ഷിച്ചിടത്താണ് 75ലക്ഷം കിട്ടിയത്. അര്‍ജന്‍റീന ടീമിനെ കൊണ്ടുവരാന്‍ 1,20,000 ഡോളര്‍ മുടക്കേണ്ടി വന്നു. ടീമിന്‍െറ താമസത്തിന് മുംബൈയിലെ ഹോട്ടലുകളേക്കാള്‍ വലിയ ചെലവാണ് വന്നത്. നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാറിന്‍െറ കായിക, ടൂറിസം വകുപ്പുകളെ സമീപിക്കാനും കെ.ഡി.എഫ്.എ തീരുമാനിച്ചു. ടിക്കറ്റ് വില്‍പനയിലും പിഴവുണ്ടായി. ബാങ്കുകളില്‍ വിതരണത്തിനത്തെിച്ചതുപോലും ഏറെ വൈകിയാണ്. കളിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ളെന്നും സംഘാടകര്‍ പറഞ്ഞു. എം.എ. യൂസുഫലിയില്‍നിന്ന് നയാപൈസ പോലും ടൂര്‍ണമെന്‍റിനായി വാങ്ങിയിട്ടില്ല. മോണ്ടിയാല്‍ ഗ്രൂപ് ചെയര്‍മാന്‍ ഹിഫ്സു റഹ്മാന്‍, ടി.പി. ദാസന്‍, പി. ഹരിദാസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.