കവണക്കല്ല് റെഗുലേറ്റര്‍: ദ്രവിച്ച ഷട്ടര്‍ മാറ്റുന്ന പ്രവൃത്തി തുടങ്ങി

മാവൂര്‍: ഊര്‍ക്കടവിലെ കവണക്കല്ല് റെഗുലേറ്ററിന്‍െറ തുരുമ്പെടുത്ത് ദ്രവിച്ച ലോക്ക് ഷട്ടര്‍ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്രവൃത്തി തുടങ്ങി. ദ്രവിച്ച് ചോരുന്ന രണ്ട് ലോക്ക് ഷട്ടറുകളില്‍ റെഗുലേറ്ററിന്‍െറ താഴ്ഭാഗത്തുള്ളത് പൊളിച്ചുമാറ്റുന്ന പ്രവൃത്തിയാണ് വ്യാഴാഴ്ച രാവിലെ തുടങ്ങിയത്. ഈ ഷട്ടര്‍ പൂര്‍ണമായി മാറ്റി പുതിയത് സ്ഥാപിക്കാനാണ് പദ്ധതി. നിലവിലുള്ള ഷട്ടര്‍ വേര്‍പെടുത്തി ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. മാറ്റിസ്ഥാപിക്കാനുള്ള ഷട്ടറിന്‍െറ പ്രവൃത്തി കോയമ്പത്തൂരില്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്‍െറ കാസ്റ്റ് സ്റ്റീല്‍ ചക്രങ്ങളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായെന്നാണ് വിവരം. നിലവിലെ ഷട്ടര്‍ പൊളിച്ചുമാറ്റുന്ന പ്രവൃത്തി ഏതാനും ദിവസംകൊണ്ട് തീര്‍ക്കാനാവും. ഇതിനുശേഷം ഷട്ടറിന്‍െറ അളവ് കൃത്യമായി ശേഖരിച്ചശേഷമായിരിക്കും പുതിയതിന്‍െറ ഫാബ്രിക്കേഷന്‍ ജോലി തുടങ്ങുക. രണ്ടു മാസത്തിനകം പുതിയ ഷട്ടര്‍ സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കരുതുന്നത്. ഒരേസമയം രണ്ട് ലോക്ക് ഷട്ടറും മാറ്റാന്‍ ശ്രമിച്ചാല്‍ ശേഖരിച്ച ജലം ഒഴുകിപ്പോകാന്‍ ഇടയാകുമെന്നതിനാലാണ് ആദ്യഘട്ടത്തില്‍ താഴ്ഭാഗത്തേത് മാത്രം മാറ്റിസ്ഥാപിക്കുന്നത്. മുകള്‍ഭാഗത്തുള്ള ഷട്ടറിന്‍െറ അറ്റകുറ്റപ്പണിയും എസ്റ്റിമേറ്റിലുള്‍പ്പെട്ടിട്ടുണ്ട്. താഴ്ഭാഗത്തെ ഷട്ടറിന്‍െറ പ്രവൃത്തി പൂര്‍ത്തിയായശേഷമായിരിക്കും രണ്ടാമത്തേതിന്‍െറ അറ്റകുറ്റപ്പണി തുടങ്ങുക. 24,96,719 രൂപക്കാണ് പ്രവൃത്തിക്ക് കരാര്‍ നല്‍കിയിട്ടുള്ളത്. മണ്ണാര്‍ക്കാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് കരാര്‍ എടുത്തത്. ജലസേചനവകുപ്പ് (മെക്കാനിക്കല്‍) മലമ്പുഴ ഡിവിഷനിലെ അസി. എന്‍ജിനീയര്‍ വി. സതീഷ് ചന്ദ്രന്‍, ഓവര്‍സിയര്‍ ടി. ഉണ്ണികൃഷ്ണന്‍, ചെറുകിട ജലസേചനവിഭാഗം കൊണ്ടോട്ടി സെക്ഷന്‍ എ.ഇ എം.കെ. രാജഗോപാല്‍ എന്നിവര്‍ വ്യാഴാഴ്ച രാവിലെ സ്ഥലത്തത്തെി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചാലിയാര്‍ തീരപ്രദേശങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്ന കവണക്കല്ല് റെഗുലേറ്റിന്‍െറ ഷട്ടറിലെ ചോര്‍ച്ച വേനല്‍ക്കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിരുന്നു. റെഗുലേറ്ററിന് രണ്ട് ലോക്ക് ഷട്ടറുകള്‍ക്കുപുറമെ 15 സാധാരണ ഷട്ടറുകളുമാണുള്ളത്. തോണികള്‍ കടത്തിവിടാനുള്ള സൗകര്യത്തിന് സ്ഥാപിച്ച ലോക്ക് (ഗേറ്റ്) ഷട്ടറുകള്‍ ഉപ്പുവെള്ളം തട്ടിയാണ് തുരമ്പെടുത്ത് ദ്രവിച്ചത്. മലമ്പുഴയില്‍നിന്നത്തെിയ ജലസേചനവകുപ്പ് മെക്കാനിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഗേറ്റ് ഷട്ടറുകളുടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വിജയിക്കാത്തതിനാലാണ് ഷട്ടര്‍ മാറ്റാന്‍ തീരുമാനിച്ചത്. ചാലിയാറിനുപുറമെ പോഷകനദികളായ ഇരുവഴിഞ്ഞിയുടെയും ചെറുപുഴയുടെയും ജലലഭ്യതക്ക് റെഗുലേറ്റര്‍ സഹായിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിലെ പല ജലസേചന, കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിക്കുന്നത് റെഗുലേറ്ററിനെ ആശ്രയിച്ചാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.