തെരുവുനായ് വന്ധ്യംകരണം; പദ്ധതി നടപ്പാക്കാന്‍ ഏജന്‍സിക്ക് ജില്ല പഞ്ചായത്ത് അംഗീകാരം

കോഴിക്കോട്: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനായി ജില്ല പഞ്ചായത്തിന്‍െറ നേതൃത്വത്തിലുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി (എ.ബി.സി പ്രോഗ്രാം) നടപ്പാക്കുന്നതിനുള്ള ഏജന്‍സിയെ പ്രസിഡന്‍റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല പഞ്ചായത്ത് യോഗം അംഗീകരിച്ചു. ബംഗളൂരുവിലെ അനിമല്‍ റൈറ്റ് ഫണ്ട് ബോര്‍ഡ് ആണ് പദ്ധതി നടപ്പാക്കുക. വന്ധ്യംകരണത്തിനായി മേഖല തലത്തില്‍ എട്ടു കേന്ദ്രങ്ങള്‍ തുറക്കും. കൊയിലാണ്ടി, വടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ക്ക് സ്ഥലം കണ്ടത്തെി. ഇവ സജ്ജമാക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. മാങ്കാവ്, കുന്നുമ്മല്‍, കുന്ദമംഗലം, പുതുപ്പാടി, ബാലുശ്ശേരി എന്നിവയാണ് മറ്റു മേഖല കേന്ദ്രങ്ങള്‍. ഇവ അടുത്ത ആഴ്ച സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ നടത്തും. ജനുവരി പകുതിയോടെ പദ്ധതി ആരംഭിക്കും. വന്ധ്യംകരണ കേന്ദ്രങ്ങളില്‍ ഓപറേഷന്‍ തിയറ്റര്‍, സി.സി.ടി.വി എന്നിവ സജ്ജമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.സി. മോഹന്‍ദാസ് അറിയിച്ചു. 2017-18 വര്‍ഷത്തെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബജറ്റ് ആക്ഷന്‍ പ്ളാന്‍ ജില്ല പഞ്ചായത്ത് യോഗം അംഗീകരിച്ചു. ചേളന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ കാക്കൂര്‍, നരിക്കുനി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ അഡീഷനല്‍ ആക്ഷന്‍ പ്ളാനിനും അംഗീകാരം നല്‍കി. ജൈവവള നിര്‍മാണ യൂനിറ്റ് സ്ഥാപിക്കല്‍ പദ്ധതിക്ക് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍റര്‍ ഫോര്‍ ഫാമിങ് ആന്‍ഡ് ഫുഡ് പ്രോസസിങ്ങിനെ ചുമതലപ്പെടുത്തുന്നതിന് അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് പ്രസിഡന്‍റ് പറഞ്ഞു. നടപ്പാക്കാന്‍ പറ്റാത്ത പദ്ധതികള്‍ ഉണ്ടെങ്കില്‍ അറിയിക്കണം. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ തീരുമാനങ്ങള്‍ക്കും ശിപാര്‍ശകള്‍ക്കും യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.