ഉഷാ സ്കൂളില്‍ സിന്തറ്റിക് ട്രാക് പൂര്‍ത്തിയാകുന്നു

ബാലുശ്ശേരി: കിനാലൂര്‍ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സില്‍ സിന്തറ്റിക് ട്രാക്കിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുന്നു. ഉത്തര കേരളത്തിലെ രണ്ടാമത്തെ സിന്തറ്റിക് ട്രാക്കാണ് കിനാലൂര്‍ ഉഷാ സ്കൂളില്‍ പൂര്‍ത്തിയായിവരുന്നത്. 2011 ഒക്ടോബറില്‍ അന്നത്തെ കേന്ദ്ര കായിക മന്ത്രിയായിരുന്ന അജയ് മാക്കനായിരുന്നു നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. 2012 ഒക്ടോബറിലാണ് ട്രാക്കിന്‍െറ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയത്. കേന്ദ്ര യുവജന-സ്പോട്സ് വകുപ്പില്‍നിന്ന് അഞ്ചു കോടി രൂപയായിരുന്നു അനുവദിച്ചത്. പിന്നീട് സായി മൂന്നു കോടി രൂപയും അനുവദിച്ചു. അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ സിന്തറ്റിക് ട്രാക്കിന്‍െറ പണി 90 ശതമാനവും പൂര്‍ത്തിയായിരിക്കുകയാണ്. ട്രാക്ലൈന്‍ നിര്‍മാണവും പുല്ല് വെച്ചുപിടിപ്പിക്കല്‍ പണിയുമാണ് ഇനി നടക്കാനുള്ളത്. സെന്‍ട്രല്‍ പി.ഡബ്ള്യു.ഡിക്കാണ് നിര്‍മാണ ചുമതല. ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാലാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് കാലതാമസം നേരിട്ടത്. 8x400 മീറ്ററില്‍ സിന്തറ്റിക് ട്രാക്കിനായി പ്രതലം ഒരുക്കി ഗ്രൗണ്ട്വാള്‍ നിര്‍മാണം ഒന്നാം ഘട്ടത്തിലും ട്രാക് നിര്‍മാണം രണ്ടാം ഘട്ടത്തിലുമായാണ് നടത്തിയത്. ഉത്തര കേരളത്തിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്കായാണ് നിര്‍മാണം തുടങ്ങിയതെങ്കിലും ഇതിനിടെ കോഴിക്കോട് മെഡി. കോളജ് ഗ്രൗണ്ടില്‍ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സിന്തറ്റിക് ട്രാക് നിര്‍മിക്കുകയുണ്ടായി. ഉഷാ സ്കൂളിലെ കായിക വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നത് ഇവിടത്തെന്നെയുള്ള മഡ്ട്രാക്കിലാണ്. റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ടിന്‍റു ലൂക്കയും ജിസ്ന മാത്യുവും ഉഷാ സ്കൂളിലെ താരങ്ങളാണ്. 17കാരിയായ ജിസ്ന മലയാളി സംഘത്തിലെ ബേബി കൂടിയാണ്. ഇവരെ കൂടാതെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജെസി ജോസഫ്, ഷര്‍ബാന, അസിത മേരി മാനുവല്‍, സ്നേഹ എന്നിവരും ഇവിടത്തെ കായിക വിദ്യാര്‍ഥികളാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക് പൂര്‍ത്തിയാകുന്നതോടെ കായിക താരങ്ങള്‍ക്ക് മികവുറ്റ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.