ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പ്: മുഖ്യപ്രതി ബംഗാളില്‍ പിടിയില്‍

കോഴിക്കോട്: കാരപ്പറമ്പ് സ്വദേശിയുടെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 6.25 ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബംഗാള്‍ ഹുഗ്ളി ജില്ലയിലെ ബെന്‍സ് ബരിയ വില്ളേജിലെ ഗാഞ്ചസ് ജൂട്ട് മില്‍ കോളനിയിലെ ആര്‍ഷെ ആലം (21) എന്നയാളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തേ അറസ്റ്റിലായ ഗണേഷ് ഷാ, പൈഡി രവി, മുകേഷ് ഗുപ്ത, ആനന്ദ് പാണ്ഡെ എന്നിവര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്. വൈ.എം.സി.എ ക്രോസ്റോഡിലെ സ്വകാര്യ ബാങ്ക് അക്കൗണ്ടില്‍നിന്ന് 2015 ജൂലൈ എട്ടിന് പണം നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്. വിദേശ രാജ്യങ്ങളില്‍നിന്ന് പരാതിക്കാരന്‍െറ ഓണ്‍ലൈന്‍ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടുകയായിരുന്നു. അക്കൗണ്ടിലെ പണം നേരത്തേ പിടിയിലായവരുടെ പേരില്‍ ബംഗാളിലെ ബാങ്കിലെടുത്ത അക്കൗണ്ടിലേക്ക് മാറ്റി. റിമാന്‍ഡിലുള്ളവരുടെ പേരിലുള്ള എ.ടി.എം കാര്‍ഡ്, ചെക് ബുക് എന്നിവ ഉപയോഗിച്ച് പണം പിന്‍വലിച്ച് ആര്‍ഷെക്ക് കൈമാറുകയായിരുന്നു തട്ടിപ്പ് രീതി. ഇയാള്‍ക്ക് ഒരു ബാങ്കിലും സ്വന്തം പേരില്‍ അക്കൗണ്ട് ഇല്ല. ആര്‍ഷെ തിങ്കളാഴ്ചയാണ് ഹൗറയില്‍ അറസ്റ്റിലായത്. ഹൗറ സി.ജെ.എം കോടതി അനുവദിച്ച ട്രാന്‍സിറ്റ് വാറന്‍റില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നടക്കാവ് സി.ഐ കെ. അഷ്റഫിന്‍െറ നേതൃത്വത്തില്‍ എസ്.ഐമാരായ ജി. ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ കെ. ശ്രീനിവാസന്‍, സീനിയര്‍ സി.പി.ഒ മുഹമ്മദ് സബീര്‍, നടക്കാവ് സി.ഐ ഓഫിസിലെ എ.എസ്.ഐ പി.എം. രാജീവ്, സീനിയര്‍ സി.പി.ഒ ബി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT