യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: സംഘത്തലവനെ കസ്റ്റഡിയില്‍ വാങ്ങി

കൊയിലാണ്ടി: യുവാവിനെ തലക്കടിച്ചുകൊല്ലാന്‍ നേതൃത്വം നല്‍കിയ ക്വട്ടേഷന്‍ സംഘത്തിന്‍െറ തലവനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഫെബ്രുവരി 15ന് രാത്രി 12.30ന് മുണ്ടോത്ത് പള്ളിക്ക് കിഴക്കുവശം താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ചീനിയാര്‍മണ്ണില്‍ വീട്ടില്‍ നബീലിനെ (29) തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗസംഘത്തിന്‍െറ തലവന്‍ കൊയിലാണ്ടി അരങ്ങാടത്ത് കോയാന്‍റവളപ്പില്‍ വിഷ്ണു എന്നുവിളിക്കുന്ന വിഷ്ണുപ്രസാദിനെയാണ് കൊയിലാണ്ടി സി.ഐ ആര്‍. ഹരിദാസന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കൂട്ടാളികളായ കൊയിലാണ്ടി ബൈറുഹാഹ് മന്‍സിലില്‍ മിസ്ഹബ് (22), വടകര കാരാപൊയില്‍ വീട്ടില്‍ മോനു എന്നു വിളിക്കുന്ന ജിതിന്‍രാജ് (20), കൊയിലാണ്ടി വാവാച്ചിക്കണ്ടി വീട്ടില്‍ അനു എന്നു വിളിക്കുന്ന അനുകൃഷ്ണന്‍ (19), നന്തി ഒടിയില്‍ വീട്ടില്‍ ഉട്ടു എന്നുവിളിക്കുന്ന വിപിന്‍ (26) എന്നിവരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എല്ലാ പ്രതികളും ബൈക്ക് മോഷണക്കേസുകളിലും പ്രതികളാണ്. കൂട്ടാളികള്‍ പിടിക്കപ്പെട്ടതറിഞ്ഞ് വിഷ്ണുപ്രസാദ് തിരുവനന്തപുരത്തെ അടുത്ത ബന്ധുവിന്‍െറ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് പേരാമ്പ്ര കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ഒന്നാംപ്രതിയായ മിസ്ഹബിനെ ഇയാള്‍ക്ക് പരിചയപ്പെടുത്തുന്നത് കാക്രാട്ടുകുന്ന് സ്വദേശി സിദ്ദീഖ് ആണ്. മിസ്ഹബിന്‍െറ നിര്‍ദേശപ്രകാരം സംഘത്തിലെ മറ്റുള്ളവരെ സംഘടിപ്പിച്ച് നബീലിനെ കാണിച്ചുകൊടുക്കുന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് മുന്‍ ദിവസം ഈ സംഘം നബീലിനെ പിന്തുടര്‍ന്നെങ്കിലും ആക്രമിക്കാന്‍ അവസരം കിട്ടിയില്ല. രണ്ടാമത്തെ ശ്രമത്തിലാണ് ആക്രമണം നടന്നത്. നബീലിന് ധാരാളം ശത്രുക്കളുണ്ടെന്നും നബീലിനെ ആക്രമിച്ചാല്‍ അയാള്‍ ശത്രുക്കളായ ആളുകളെ സംശയിച്ചോളുമെന്നും അതിനാല്‍ നബീലിന്‍െറ രണ്ടു കാലുകളും തല്ലിയൊടിക്കാനും മിസ്ഹബ് നിര്‍ദേശിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്നാല്‍, നബീലിന്‍െറ കാലുകള്‍ തല്ലി ഒടിക്കാതിരുന്നതിനെ തുടര്‍ന്ന് പിന്നീട് മിസ്ഹബും വിഷ്ണുവും തമ്മില്‍ വാഗ്വാദം നടന്നു. ആക്രമണത്തില്‍ പരിക്കേറ്റ നബീല്‍ ഇപ്പോഴും ചികിത്സയിലാണ്. ആക്രമണ സ്ഥലത്തുനിന്ന് ലഭിച്ച മുളകുപൊടിയുടെ പാക്കറ്റും വാങ്ങിയ കടയും വിറ്റ ആളെയും പ്രതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. കടക്കാരന്‍ ഇയാളെ തിരിച്ചറിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.