കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളില്‍ അധ്യാപക ക്ഷാമം

കോഴിക്കോട്: വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായിട്ടും കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളില്‍ അധ്യാപകരുടെ എണ്ണം പഴയപടി. അഞ്ചുവര്‍ഷം മുമ്പുള്ള വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കിയുള്ള അധ്യാപക തസ്തികയാണ് സ്കൂളില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ആനുപാതികമായി അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിനാല്‍ ഏറെ പ്രയാസം നേരിടുകയാണ് മലയോര മേഖലയിലെ ഈ പൊതുവിദ്യാലയം. ജില്ലയില്‍ കുട്ടികളുടെ എണ്ണം പ്രതിവര്‍ഷം കൂടുന്ന അപൂര്‍വം സര്‍ക്കാര്‍ സ്കൂളുകളിലൊന്നാണ് കൊടിയത്തൂരിലേത്. പത്തോളം പട്ടികജാതി കോളനികളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഏക ആശ്രയമാണ് സ്കൂള്‍. 2010-11 അധ്യയനവര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ പ്രകാരമാണ് സ്കൂളിലെ നിലവിലെ അധ്യാപകരുടെ എണ്ണം. എല്‍.പി, യു.പി വിഭാഗങ്ങളിലായി 485 കുട്ടികളാണ് അന്ന് സ്കൂളിലുണ്ടായിരുന്നത്. ഇതുപ്രകാരം, പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 18 അധ്യാപക തസ്തികകളാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്ന് ജൂനിയര്‍ അധ്യാപകരും ഒരു പാര്‍ട്ട്ടൈം തസ്തികയും ഉള്‍പ്പെടും. കുട്ടികളുടെ എണ്ണത്തില്‍ എല്ലാ വര്‍ഷവും വന്‍ വര്‍ധനയാണ് സ്കൂളിലുണ്ടാകുന്നത്. 2010-11ല്‍ 485 പേര്‍ പഠിച്ചിരുന്ന സ്കൂളില്‍ 733 പേരാണ് ഇപ്പോഴുള്ളത്. അതായത്, 50 ശതമാനത്തിലധികം വര്‍ധന. ജില്ലയില്‍ ഇത്രയും വര്‍ധനനിരക്കുള്ള സര്‍ക്കാര്‍ സ്കൂളുകള്‍ അപൂര്‍വമാണ്. 2011-12 അധ്യയനവര്‍ഷം 508, 2012-13ല്‍ 539, 2013-14ല്‍ 583, 2014-15ല്‍ 672 എന്നിങ്ങനെയാണ് തൊട്ടുമുമ്പത്തെ കണക്കുകള്‍. 2010-11ല്‍ എല്‍.പിയില്‍ 152ഉം യു.പിയില്‍ 333ഉം പേരാണുണ്ടായിരുന്നത്. 2014-15 വര്‍ഷം എല്‍.പിയില്‍ 218ഉം യു.പിയില്‍ 515ഉം പേരുടെ വര്‍ധനയുണ്ടായി. 1:45 അനുപാതപ്രകാരം 733 പേരുള്ള സ്കൂളില്‍ 22 അധ്യാപകരെയെങ്കിലും ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും സര്‍ക്കാര്‍ തസ്തികയുണ്ടാക്കാത്തതാണ് പ്രശ്നം. സമീപത്തെ അണ്‍എയ്ഡഡ് സ്കൂളുകളോടുപോലും കിടപിടിക്കുന്ന തരത്തിലാണ് സ്കൂളിന്‍െറ നിലവാരവും സൗകര്യവുമെന്നതാണ് ഏറെ സവിശേഷത. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് സ്കൂള്‍ കൈവരിച്ചത്. തസ്തികയില്ലാത്തതിനാല്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനും കഴിയില്ളെന്നതാണ് സ്ഥിതി. അതിനാല്‍, പി.ടി.എ സ്വന്തം നിലക്ക് അധ്യാപകരെ നിയമിച്ച് ശമ്പളം കൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കാര്യമായ ഫണ്ടില്ലാത്ത പി.ടി.എക്ക് എത്ര കാലം ശമ്പളം ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് ആശങ്ക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.