കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി എം.ഒമാരല്ലാതെ സര്‍ജിക്കല്‍ വിഭാഗം എം.ഒമാരോ അസ്ഥിരോഗ വിഭാഗം എം.ഒമാരോ അത്യാഹിത വിഭാഗത്തില്‍ ഉണ്ടാകാറില്ല. റോഡപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേസാക്കണമെങ്കില്‍ എം.ഒമാരുടെ കുറിപ്പ് വേണം. രോഗി മരിച്ചത് സ്ഥിരീകരിക്കാനും എം.ഒമാര്‍ വേണം. എന്നാല്‍, ഇങ്ങനെ ഓരോ ആവശ്യങ്ങള്‍ വരുമ്പോള്‍ മെഡിക്കല്‍ ഓഫിസര്‍മാരെ തേടിപ്പോകേണ്ട ഗതികേടിലാണ് ആശുപത്രി ജീവനക്കാര്‍. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ കയറിയ ശേഷം കുറച്ചുനേരം അവിടെ ഇരിക്കുകയും പിന്നീട് മുങ്ങുകയും ചെയ്യുകയാണ് പതിവ്. ഇവര്‍ പലപ്പോഴും ഡോക്ടര്‍മാരുടെ റൂമില്‍ പോയി ഉറങ്ങുകയോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പോവുകയോ ചെയ്യുന്നു. ഫോണില്‍ വിളിച്ചാല്‍ വരാന്‍ പലര്‍ക്കും മടിയാണ് താനും. രണ്ടും മൂന്നും തവണ വിളിച്ച് ജീവനക്കാര്‍ ബുദ്ധിമുട്ടേണ്ട അവസ്ഥയും ഉണ്ടാകുന്നു. മെഡിക്കല്‍ വിഭാഗം ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാര്‍ മാത്രമേ സ്ഥിരമായി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടാകാറുള്ളൂ. ചില ഡോക്ടര്‍മാര്‍ ഫോണ്‍ നമ്പര്‍ നല്‍കാതെയും മറ്റുചിലര്‍ ഫോണ്‍ സ്വിച്ച്ഓഫ് ആക്കിയും ചിലര്‍ ഫോണെടുക്കാതെയുമെല്ലാം രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍, അത്യാഹിത വിഭാഗം സൂപ്രണ്ടോ ആശുപത്രി സൂപ്രണ്ടോ പ്രിന്‍സിപ്പലോ ഇടക്കുപോലും അത്യാഹിത വിഭാഗം സന്ദര്‍ശിക്കാത്തതാണ് ഡോക്ടര്‍മാരുടെ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിനിടയാക്കുന്നതെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.