യോജിച്ച സൂചിയില്ല; മെഡി. കോളജില്‍ ഇന്‍ജക്ഷന്‍ വേദനിപ്പിക്കുന്നു

കോഴിക്കോട്: രോഗികള്‍ക്ക് ഇന്‍ജക്ഷന്‍ വെക്കാന്‍ അനുയോജ്യമായ സൂചിയില്ലാതെ ബുദ്ധിമുട്ടുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി. കനം കുറഞ്ഞ സൂചികള്‍ക്കായി നെട്ടോട്ടമോടുകയാണ് ആശുപത്രി അധികൃതരും രോഗികളും. പലപ്പോഴും കിട്ടിയ സൂചികൊണ്ട് കുത്തുകയാണ് നഴ്സുമാര്‍. 16, 18, 20, 22, 24 എന്നിങ്ങനെ പല വലുപ്പത്തിലാണ് ഇന്‍ജക്ഷന്‍ സൂചികള്‍. വലിയനമ്പറിന്‍െറ സൂചി ചെറുതും കനംകുറഞ്ഞതുമായിരിക്കും. 16, 18 വലുപ്പത്തിലുള്ള സൂചികള്‍ ആഴത്തില്‍ എല്ലുകളിലേക്ക് ഇന്‍ജക്ഷന്‍ നല്‍കുന്നതിനും മറ്റും ഉപയോഗിക്കുന്നതാണ്. ഇതിന് വേദനയും മുറിവും വലുതായിരിക്കും. ഇവയെക്കാള്‍ ചെറുതും കനംകുറഞ്ഞതുമാണ് മസിലുകള്‍ക്ക് ഇന്‍ജക്ഷന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. രക്തമെടുക്കാന്‍ ഉപയോഗിക്കുന്ന സൂചികള്‍ സ്വതവേ കനംകുറഞ്ഞവയാണ്. പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ നല്‍കുന്നത് തൊലിക്ക് തൊട്ടുതാഴെയാണ്. ഇതിന് ഏറ്റവും ചെറുതും കനംകുറഞ്ഞതുമായ സൂചികളാണ് സാധാരണ ഉപയോഗിക്കുക. എന്നാല്‍, ഇത്തരം സൂചികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമല്ല. ഇന്‍സുലിന്‍ നല്‍കാനും രക്തമെടുക്കാനുമെല്ലാം ആവശ്യത്തിലേറെ വലിയ സൂചികള്‍ ഉപയോഗിക്കുന്നതുമൂലം രോഗികള്‍ക്ക് വലിയ മുറിവുണ്ടാവുകയും വേദന സഹിക്കേണ്ടിവരുകയും ചെയ്യുന്നു. മാതൃ-ശിശുസംരക്ഷണ കേന്ദ്രത്തിലും ചെറിയ സൂചികളുടെ ക്ഷാമംമൂലം സ്വകാര്യ മെഡിക്കല്‍ഷോപ്പുകളിലേക്ക് എഴുതിക്കൊടുക്കുകയാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.