കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി രജിസ്ട്രേഷന്‍ പ്രശ്നം: ബിഡറുടെ വീട്ടിനുമുന്നില്‍ തൊഴിലാളിധര്‍ണ

ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി രജിസ്ട്രേഷന്‍ പ്രശ്നത്തില്‍ ബിഡറുടെ വീട്ടിന് മുന്നില്‍ തൊഴിലാളിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ധര്‍ണ. കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി തൊഴിലാളികള്‍ക്ക് നല്‍കിയതിന്‍െറ ഭാഗമായി 600 ഏക്കര്‍ ഭൂമി 530 തൊഴിലാളികള്‍ക്ക് പതിച്ചുനല്‍കി ഉത്തരവായിരുന്നു. ഇതില്‍ 30 തൊഴിലാളികള്‍ക്കു മാത്രമാണ് ഇതുവരെ പതിച്ചുനല്‍കിയിട്ടുള്ളത്. പി.കെ.സി. അഹ്മദ്കുട്ടിയായിരുന്നു ബിഡര്‍. അദ്ദേഹത്തിന്‍െറ മരണശേഷം മകന്‍ പി.കെ. അന്‍വറാണ് ബിഡറായിട്ടുള്ളത്. രജിസ്ട്രേഷന്‍ നടപടികള്‍ തെരഞ്ഞെടുപ്പ് കാരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, തൊഴിലാളികള്‍ തൊഴിലാളിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രജിസ്ട്രേഷന്‍ ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പി.കെ.സി. അഹ്മദ് കുട്ടിയുടെ പൂനൂരിലെ വീട്ടിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്. കിനാലൂര്‍ എസ്റ്റേറ്റ് ട്രേഡ് യൂനിയനുകളൊന്നുംതന്നെ ധര്‍ണയില്‍ പങ്കെടുത്തിരുന്നില്ല. ഭൂമി വിട്ടുകിട്ടാനുള്ള തൊഴിലാളികള്‍മാത്രമായിരുന്നു ധര്‍ണയില്‍ പങ്കെടുത്തത്. എസ്റ്റേറ്റ് തൊഴിലാളി എന്‍.എ. ബാലന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. വീടിന് മുന്നില്‍ ബാലുശ്ശേരി പൊലീസ് ക്യാമ്പ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT