അവര്‍ക്ക് വീടണയണം; ആരുണ്ട് കൈപിടിക്കാന്‍

കോഴിക്കോട്: അസുഖംഭേദമായിട്ടും സമൂഹം കല്‍പിച്ച ഭ്രഷ്ടിന്‍െറ ഇരയായവര്‍. നാടോ വീടോ പലര്‍ക്കും കൃത്യമായി അറിയില്ല. പക്ഷേ, തടവറക്ക് സമാനമായ ഈ കുടുസ്സുജീവിതത്തില്‍നിന്ന് വല്ലവിധേനയും പുറത്തുകടക്കണം. പുറംലോകത്തെ കാറ്റും സുഗന്ധവും പൂക്കളും മഴയും നിലാവും കാണണം. സ്വപ്നംകാണാന്‍ തുടങ്ങണം. കഴിഞ്ഞതെല്ലാം മറന്ന് പുതിയ ആളാകണം. പക്ഷേ, ആരുണ്ട്, കൂടെ കൈപിടിച്ച് കൂടെനില്‍ക്കാന്‍? രോഗം ഭേദമായിട്ടും വര്‍ഷങ്ങളായി രോഗികള്‍ക്കൊപ്പം കഴിയാന്‍വിധിക്കപ്പെട്ട കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ് ഈ ചോദ്യം ചോദിക്കുന്നത്. മൂന്നു മാസമായി ഇവിടെ നടന്നുവരുന്ന ഡിസ്ചാര്‍ജ് അദാലത്തുകളിലൂടെ സ്വന്തം കുടുംബങ്ങളിലേക്ക് എത്തിക്കാനായത് 35 പേരെ മാത്രം. ആശുപത്രി വിടാന്‍പാകത്തില്‍ അസുഖംഭേദമായ 120ലേറെ പേരാണ് പലകാരണങ്ങളാല്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോവാനാവാതെ കഴിയുന്നത്. അമ്പതിലേറെ പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇവര്‍ക്ക് എന്താണ് പറയാനുള്ളതെന്നുപോലും മനസ്സിലാക്കാന്‍ വഴിയില്ല. പകുതിയിലേറെപേര്‍ സ്ത്രീകളും. 20 വര്‍ഷത്തിലേറെയായി കഴിയുന്നവരുമുണ്ട് കൂട്ടത്തില്‍. ആരുംവരാത്തതിനാല്‍ ഇവിടെതന്നെ കഴിഞ്ഞുകൂടേണ്ടിവരുന്ന മലയാളികളുമുണ്ട്. 474 രോഗികളെ താമസിപ്പിക്കാവുന്ന കേന്ദ്രത്തില്‍ നിലവില്‍ അറുനൂറോളം പേരാണുള്ളത്. രോഗംഭേദമായ 120ലേറെ പേരെ പുനരധിവസിപ്പാക്കാനായാല്‍തന്നെ ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ പരിചരണവും സൗകര്യങ്ങളുമൊരുക്കാന്‍ സാധിക്കും. കേന്ദ്രത്തിലെ പരിമിതമായ സൗകര്യങ്ങള്‍ ഇവര്‍ക്കുകൂടി പങ്കുവെക്കേണ്ടി വരുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ ഇവിടെയുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍െറ നേതൃത്വത്തില്‍ ഡിസ്ചാര്‍ജ് അദാലത്തുകളെന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഓരോ വാര്‍ഡിലെയും രോഗം ഭേദമായവരെ ഒരുമിച്ചുകൂട്ടി അവര്‍ക്കൊപ്പം സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സൈക്യാട്രി സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഓരോരുത്തരെയും കുടുംബത്തോടൊപ്പം പുനരധിവസിപ്പിക്കാനുള്ള വഴികളാലോചിക്കുന്നതാണ് പരിപാടി. ബന്ധുക്കളെ വിളിച്ചുവരുത്തിയും ചെന്നുകണ്ടും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയും ഏറെപേരെ തിരിച്ചയക്കാനായി. ചിലരെ മറ്റു പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറ്റി. കഴിഞ്ഞദിവസം നടന്ന അദാലത്തില്‍ സി.ജെ.എം ബിജുമേനോന്‍, സബ്ജഡ്ജി ആര്‍.എല്‍. ബൈജു, സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, സാമൂഹികനീതി വകുപ്പ് പ്രതിനിധി ജോസഫ് റിബെല്ളോ തുടങ്ങിയവര്‍ പങ്കെടുത്തു. രോഗംഭേദമായവരുടെ ബന്ധുക്കളെ കണ്ടത്തൊനും അവര്‍ക്ക് തൊഴില്‍ നല്‍കിയോ ഏതെങ്കിലും സുരക്ഷിതകേന്ദ്രങ്ങളിലാക്കിയോ പുനരധിവസിപ്പിക്കാനും സന്നദ്ധരായി വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് മാനസികാരോഗ്യകേന്ദ്രം അധികൃതര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.