കോഴിക്കോട്: നാട്ടുകാരുടെ ഏറെക്കാലത്തെ സ്വപ്നമായ ചെലവൂര്‍ ഫുട്ബാള്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നു. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 28 ലക്ഷം രൂപ ചെലവിട്ടുള്ള പാര്‍ക്കിന്‍െറ നിര്‍മാണോദ്ഘാടനം പ്രദീപ്കുമാര്‍ നിര്‍വഹിച്ചു. ചെലവൂര്‍ പുഴയോരത്തെ മിനി സ്റ്റേഡിയമാണ് അടിസ്ഥാനസൗകര്യങ്ങളൊരുക്കി ഫുട്ബാള്‍ പാര്‍ക്കായി വികസിപ്പിക്കുക. ഫുട്ബാള്‍ കളിക്കായി പുല്‍മൈതാനം, ഗാലറി, പുഴയോരത്ത് നടപ്പാത, ഇരിപ്പിടങ്ങള്‍, പൊതുപരിപാടി നടത്താന്‍ സ്റ്റേജ് എന്നീ സൗകര്യങ്ങളും ഒരുക്കും. നിലവാരമുള്ള ഗ്രൗണ്ട് പ്രദേശത്തുകാരുടെ ദീര്‍ഘകാല ആവശ്യമാണ്. കഴിഞ്ഞ നിയമസഭ മണ്ഡല പുനര്‍വിഭജനത്തില്‍ ചെലവൂര്‍ പ്രദേശം കോഴിക്കോട് നോര്‍ത് മണ്ഡലത്തിന്‍െറ ഭാഗമായതോടെയാണ് ആവശ്യം പരിഗണിക്കപ്പെട്ടത്. കിഴക്കേ നടക്കാവില്‍ ദേശീയ നിലവാരമുള്ള നീന്തല്‍കുളം, പുതിയാപ്പയില്‍ മറൈന്‍ സ്റ്റേഡിയം, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബാസ്കറ്റ്ബാള്‍ കോര്‍ട്ടും ഗാലറിയും, നടക്കാവ് ഗവണ്‍മെന്‍റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആസ്ട്രോ ടര്‍ഫ് ഫുട്ബാള്‍/ഹോക്കി കോര്‍ട്ട് എന്നിവ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ മറ്റ് സ്പോര്‍ട്സ് പദ്ധതികളാണ്. കാരപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, ഒൗട് ഡോര്‍ ബാസ്കറ്റ്ബാള്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടനചടങ്ങില്‍ കൗണ്‍സിലര്‍ അഡ്വ. ഒ. ശരണ്യ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കെ.ജെ. മത്തായി, ആര്‍കിടെക്ട് വിനോദ് സിറിയക്, പി.ഡബ്ള്യു.ഡി എക്സി. എന്‍ജിനീയര്‍ പി. ഗോകുല്‍ദാസ്, കെ. പ്രഭാകരന്‍, പ്രദീപ് മേനോന്‍, ബി.എം. മജീദ്, രാജന്‍ നായര്‍, വി.എം. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ. മൂസഹാജി സ്വാഗതവും കെ.ടി. രമേശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.