ഫറോക്കില്‍ ടി. സുഹറാബി പ്രഥമ ചെയര്‍പേഴ്സനാകും

ഫറോക്ക്: ഫറോക്ക് നഗരസഭയുടെ ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ ടി. സുഹറാബിയെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ ജില്ലാ മണ്ഡലം മുനിസിപ്പല്‍ ലീഗ് നേതൃത്വത്തിന്‍െറ സാന്നിധ്യത്തില്‍ പാണക്കാട്ടുവെച്ചാണ് പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസിലെ മുഹമ്മദ് ഹസന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകും. ചൊവ്വാഴ്ച ഉച്ചയോടെ ഡി.സി.സിയാണ് മുഹമ്മദ് ഹസന്‍െറ പേര് പ്രഖ്യാപിച്ചത്. നിലവിലെ ഗ്രാമ പഞ്ചായത്ത് മെംബറാണ് സുഹറാബി. മുനിസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷന്‍ പാതിരിക്കാട്ടുനിന്നാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 150 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇവിടെനിന്ന് ഇവര്‍ വിജയിച്ചത്. ഗ്രാമപഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ടതും ഇവിടെനിന്നാണ്. തയ്യല്‍ തൊഴിലാളി യൂനിയന്‍(എസ്.ടി.യു) ജില്ലാ സെക്രട്ടറി, ജനകീയം റെസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭര്‍ത്താവ്: മുജീബ്. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, നഫീസത്തുല്‍ മിസ്രിയ്യ. കോണ്‍ഗ്രസിന്‍െറ ഫറോക്ക് ബ്ളോക് മുന്‍ പ്രസിഡന്‍റാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുഹമ്മദ് ഹസന്‍. മുനിസിപ്പാലിറ്റിയിലെ ആറാം ഡിവിഷന്‍ ചന്തക്കടവില്‍നിന്നാണ് ഇദ്ദേഹം വിജയിച്ചത്. ലീഗ് വിമതന്‍െറ ശക്തമായ വെല്ലുവിളിയെ അതിജീവിച്ച് 73 വോട്ട് ഭൂരിപക്ഷത്തിനാണ് ഇദ്ദേഹം ഇവിടെനിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. മുന്‍ ബി.ഡി.സി മെംബര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ്, കെ.എസ്.യു ബ്ളോക് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുഖിയ ഹസന്‍. മക്കള്‍: മെഹ്ഫൂസ് ഹസന്‍ (റിയാദ്), മെഹ്ഫിദ ഹസന്‍ (ടീച്ചര്‍, ഫാറൂഖ് ഹൈസ്കൂള്‍), മെഹ്ഫില്‍ ഹസന്‍ (വിദ്യാര്‍ഥി). എല്‍.ഡി.എഫില്‍നിന്ന് എം. സുധര്‍മ ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് മത്സരിക്കും. കോഴിക്കോട് ബ്ളോക് വൈസ് പ്രസിഡന്‍റായിരുന്നു ഇവര്‍. 38 സീറ്റുള്ള മുനിസിപ്പാലിറ്റിയില്‍ 17 അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് പ്രഥമ മുനിസിപ്പാലിറ്റി ഭരണം യു.ഡി.എഫ് പിടിച്ചത്. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തിങ്കളാഴ്ചയാണ് സ്വതന്ത്രരുമായി ധാരണയായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.