കൊയിലാണ്ടി: ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 16 വേദികളിലായാണ് അഞ്ചു ദിവസം നീളുന്ന കലോത്സവം അരങ്ങേറുക. 28ന് വൈകുന്നേരം അഞ്ചു മണിക്ക് ഒന്നാംവേദിയായ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സ്റ്റേഡിയം, ആന്തട്ട ഗവ. യു.പി സ്കൂള്‍, ഗവ. മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പന്തലായനി യു.പി സ്കൂള്‍, മൊഹിയുദ്ദീന്‍ പള്ളി മൈതാനി, കൊരയങ്ങാട് ക്ഷേത്ര മൈതാനി, കോതമംഗലം ഗവ. എല്‍.പി സ്കൂള്‍, പഴയ ചിത്രാ ടാക്കീസ് ഗ്രൗണ്ട്, ഐ.സി.എസ് സ്കൂള്‍ എന്നിവയാണ് മറ്റ് മുഖ്യവേദികള്‍. സമാപന സമ്മേളനം ജനുവരി ഒന്നിന് നാല് മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്‍െറ ചരിത്രത്തിലാദ്യമായി സാംസ്കാരിക പരിപാടികള്‍ക്ക് വേദി ഏര്‍പ്പെടുത്തി. പ്രോഗ്രാം കമ്മിറ്റിക്കാണ് ഇതിന്‍െറ ചുമതല. അധ്യാപകര്‍ക്കും മറ്റ് കലാകാരന്മാര്‍ക്കും ഈ വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കാം. 29, 30, 31 തീയതികളില്‍ വൈകുന്നേരം സ്റ്റേഡിയത്തിന് പുറത്തെ വേദിയിലാണ് സാംസ്കാരിക പരിപാടികള്‍ നടക്കുക. പ്രഫ. കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. സര്‍ഗ സ്പന്ദനം, ഗ്രാമ്യമുഖങ്ങള്‍, കേരളീയം, കാവ്യസദസ്സ്, ചിത്രമേളം എന്നിവ മൂന്നു ദിവസങ്ങളിലായി ഈ വേദിയില്‍ നടക്കും. സാംസ്കാരിക പരിപാടികളുടെ പ്രചാരണാര്‍ഥം പൊയില്‍ക്കാവ്, കൊല്ലം, കൊയിലാണ്ടി, പുതിയ ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ബപ്പന്‍കാട് എന്നിവിടങ്ങളില്‍ ക്രിസ്മസ് ദിവസം വൈകുന്നേരം നാലിന് ‘തെരുവ് മാജിക്’ നടത്തും. മലയാളി അസോസിയേഷനാണ് അവതാരകര്‍. കലോത്സവത്തിന്‍െറ ബ്രോഷര്‍ ‘സര്‍ഗസാഗരം’ കെ. ദാസന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.കെ. പത്മിനി, അഡ്വ. കെ. വിജയന്‍, വി.പി. ഇബ്രാഹിം കുട്ടി, മേലൂര്‍ വാസുദേവന്‍, യു.കെ. രാഘവന്‍, എസ്. അനില്‍കുമാര്‍, യു.കെ. ചന്ദ്രന്‍, വായനാരി വിനോദ്, എം. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എം.ജി. ബല്‍രാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.