സുവര്‍ണതാരത്തിന് ജന്മനാടിന്‍െറ ആദരം

കടലുണ്ടി: ഭാവിഭാരതത്തിന്‍െറ കായികനേട്ടങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളില്‍ രാജ്യത്ത് ഏറ്റവും വേഗതയേറിയ താരമായി മാറിയ കടലുണ്ടിയുടെ പുത്രി എം. അഖിലക്ക് ജന്മനാടിന്‍െറ ആദരം. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളില്‍ തിങ്ങിനിറഞ്ഞ പൗരാവലിയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഒ. ഭക്തവത്സലന്‍ അഖിലയെ പൊന്നാടയണിച്ച് ആദരിച്ചു. സുവര്‍ണതാരത്തിന്‍െറ മുന്നോട്ടുള്ള പ്രയാണത്തില്‍ എല്ലാ നിലക്കുമുള്ള പിന്തുണ പ്രസിഡന്‍റ് വാഗ്ദാനം ചെയ്തു. ഗ്രാമപഞ്ചായത്ത് അത്ലറ്റിക് കോച്ചിങ് അക്കാദമിയിലൂടെ വളര്‍ന്ന് ഇപ്പോള്‍ പാലക്കാട് മേഴ്സി കോളജിനെ പ്രതിനിധാനം ചെയ്താണ് അഖില മത്സരിക്കുന്നത്. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ കഴിഞ്ഞവാരം സമാപിച്ച ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 100 മീറ്റര്‍, 200 മീറ്റര്‍ സ്പ്രിന്‍റ് ഇനങ്ങളിലും 4x400 മീറ്റര്‍ റിലേയിലും സ്വര്‍ണംനേടി പി.ടി. ഉഷയുടെ പാതയിലാണ് അഖില. കോഴിക്കോട്ട് നടന്ന കാലിക്കറ്റ് സര്‍വകലാശാല മീറ്റിലും ഇതേ ഇനങ്ങളില്‍ മത്സരിച്ച് ട്രിപ്ള്‍ സ്വര്‍ണം നേടി. തിരക്കിനിടയില്‍ രണ്ടുദിവസം നാട്ടിലത്തെിയപ്പോഴായിരുന്നു ഗ്രാമപഞ്ചായത്തിന്‍െറ സ്വീകരണം. കടലുണ്ടി മണ്ണൂര്‍ പ്രബോധിനിക്കുസമീപം മേലായി ബാബുവിന്‍െറയും ലീലയുടെയും മകളാണ് അഖില. ചെറിയ കച്ചവടത്തിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് കുടുംബത്തിന്‍െറ ആശ്രയം. കൊച്ചുകൂരയിലാണ് താമസം. ഉമ്പിച്ചിഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്രധാനാധ്യാപകനും പഞ്ചായത്ത് കായികസമിതി ചെയര്‍മാനുമായിരുന്ന പി.കെ. കുഞ്ഞിക്കോയയാണ് അഖിലയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കിയത്. പിന്നീട് പാലക്കാട് മേഴ്സി കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നതോടെ ഏറെ മുന്നേറാന്‍ കഴിഞ്ഞു. സ്വീകരണച്ചടങ്ങില്‍ വൈസ് പ്രസിഡന്‍റ് എം. നിഷ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിക്കുവേണ്ടി പുഴക്കല്‍ രാജന്‍, വ്യാപാരി വ്യവസായി സമിതിക്കായി ടി. മധുസൂദനന്‍, റമീസ് എന്‍ജിനീയറിങ്ങിനുവേണ്ടി കെ. ദേവദാസന്‍, എ.എൈ.വൈ.എഫിനുവേണ്ടി രമേശന്‍, അശ്വിനി എന്‍ജിനീയറിങ്ങിനുവേണ്ടി പിലാക്കാട്ട് കരുണാകരന്‍ എന്നിവര്‍ ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്തംഗം പി. ഭാനുമതി, ബ്ളോക് അംഗങ്ങളായ ദിനേശ്ബാബു അത്തോളി, എന്‍.കെ. ബിച്ചിക്കോയ, സി.എം. സതീദേവി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ സി.കെ. അജയന്‍, സിന്ധു പ്രദീപ്, വാര്‍ഡംഗങ്ങളായ എം. ഷഹര്‍ബാന്‍, ഹെബീഷ് മാമ്പയില്‍, കായികസമിതി കണ്‍വീനര്‍ പി.കെ. കുഞ്ഞിക്കോയ, സി. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡംഗം പിലാക്കാട്ട് ഷണ്‍മുഖന്‍ സ്വാഗതവും സെക്രട്ടറി ജോണി വര്‍ഗീസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.