കുറ്റ്യാടി: വ്യാപാരിയെ കടയില്‍ കയറി വെട്ടിയും ബോംബെറിഞ്ഞും കൊല്ലാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പ്രതികളെ ആശുപത്രിയിലത്തെിച്ച ജീപ്പും ഡ്രൈവറും പിടിയില്‍. കുറ്റ്യാടി സി.ഐ എം.സി. കുഞ്ഞിമോയിന്‍കുട്ടിയും സംഘവുമാണ് കൊളവല്ലൂരില്‍ സര്‍വിസ് നടത്തുന്ന കെ.എല്‍ 10 ഇ 7956 നമ്പര്‍ ടാക്സി ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ തുവ്വക്കുന്ന് പാറേമ്മല്‍ കൊളവല്ലൂര്‍ സജീവനെ (43) അറസ്റ്റ് ചെയ്യുകയും ചെയ്തത്. കഴിഞ്ഞമാസം 13ന് അക്രമം നടത്തിയശേഷം മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെട്ട മൂന്ന് പ്രതികള്‍ ആദ്യം വാണിമേല്‍ പരപ്പുപാറ കൂളിക്കുന്നിലെ വീട്ടില്‍ കറയി മുറിവ് കെട്ടുകയും വിശ്രമിക്കുകയും ചെയ്തശേഷം വീണ്ടും ബൈക്കില്‍ തുവ്വക്കുന്ന് കായലോട്ട് പാലം വരെ പോകുകയും അവിടെ സജീവനെ വിളിച്ചു വരുത്തി ജീപ്പില്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ എത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സജീവന്‍ സി.പി.എം അനുഭാവിയാണത്രെ. എന്നാല്‍ മൂന്ന് പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ വാണിമേല്‍ കൂളിക്കുന്ന് ഇരിനലാടുമ്മല്‍ അനീഷിന്‍െറ വീട്ടിലാണ് കയറിയത്. പ്രതികള്‍ക്ക് അഭയം നല്‍കിയതിനും തെളിവുനശിപ്പിച്ചതിനുംഅനീഷിനെയും ഭാര്യ ഷൈനിയെയും ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കുറ്റ്യാടി മുതല്‍ ഈ വീട് വരെയും അവിടെ നിന്ന് തുവ്വക്കുന്ന് കായലോട്ട്പാലം വരെ പ്രതികള്‍ സഞ്ചരിച്ച ബൈക്കിനെപ്പറ്റി വിവരം ലഭിച്ചിട്ടില്ളെന്നാണ് പൊലീസ് പറയുന്നത്. ഈ കേസില്‍ രണ്ട് ബൈക്കുകള്‍ പിടികിട്ടാനുണ്ട്. സ്ഥലത്ത് ഉപേക്ഷിച്ച ഒരു ബൈക്ക് മോഷ്ടിച്ചുകൊടുത്തയാളെ റിമാന്‍ഡ് ചെയ്തിരുന്നു. മൂന്ന് പ്രതികള്‍ക്ക് വലവീശിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ മറ്റൊരു ബൈക്കില്‍ രക്ഷപ്പെട്ട രണ്ട് പ്രതികളെയും കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.