കുറ്റ്യാടിയിലെ കോണ്‍ഗ്രസ് ഗ്രൂപ് വഴക്ക്: വിമതര്‍ രാജീവ് വിചാര്‍ വേദിയുമായി രംഗത്ത്

കുറ്റ്യാടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപപ്പെട്ട കുറ്റ്യാടിയിലെ കോണ്‍ഗ്രസ് ഗ്രൂപ് വഴക്ക് വഴിത്തിരിവില്‍. രാജീവ് വിചാര്‍ വേദിയുമായി വിമതര്‍ രംഗത്തുവന്നു. മുന്‍ മണ്ഡലം പ്രസിഡന്‍റുമാര്‍, ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വേദി രൂപവത്കരിച്ചത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ഉണ്ടായ തര്‍ക്കമാണ് ഗ്രൂപ് വഴക്കിന് കാരണം. തുടര്‍ന്ന് ടൗണില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ വിമതയെ നിര്‍ത്തുകയും വന്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു. നേരിയ വോട്ടിനാണ് ഒൗദ്യോഗിക സ്ഥാനാര്‍ഥി രക്ഷപ്പെട്ടത്. കൂടാതെ, പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെയും ബ്ളോക് ഡിവിഷന്‍ സ്ഥാനാര്‍ഥിയുടെയും തോല്‍വിക്ക് ഇവരുടെ പ്രവര്‍ത്തനം കാരണമായെന്ന് ഒൗദ്യോഗിക പക്ഷം ആരോപിക്കുകയും രണ്ട് മുന്‍ മണ്ഡലം പ്രസിഡന്‍റുമാര്‍ക്കും ഒരു ബ്ളോക് ഭാരവാഹിക്കും ഡി.സി.സിയുടെ ഷോക്കോസ് ലഭിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദുരുപദിഷ്ടമാണെന്ന് ഇവര്‍ ഡി.സി.സിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത് ബ്ളോക്, മണ്ഡലം നേതാക്കളുടെ നിലപാടുകളാണെന്നും ആരോപിച്ചു. ഈ സാഹചര്യത്തിലാണ് രാജീവ് വിചാര്‍വേദി എന്ന പേരില്‍ സാംസ്കാരിക സംഘടനയുടെ ബാനറില്‍ രംഗത്തുവന്നതെന്നും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് മേഖലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കുറ്റ്യാടി ടൗണില്‍ ശാന്തിയാത്ര നടത്തും. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ടൗണില്‍ കഴിഞ്ഞ 13ന് നടന്ന അക്രമസംഭവം ജനങ്ങളില്‍ ഭീതി ജനിപ്പിച്ചിട്ടും അത് അകറ്റാന്‍ പ്രധാന കക്ഷിയായ കോണ്‍ഗ്രസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല എന്നാണ് ആരോപണം. മുന്‍കാലങ്ങളില്‍ പരിസര പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുപോലും കോണ്‍ഗ്രസ് സമാധാന ദൂതുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ അക്രമത്തിനും ഭീകരതക്കും ഫാഷിസത്തിനും എതിരെ ശാന്തിയാത്ര നടത്തുന്നതെന്ന് വേദി രക്ഷാധികാരി കെ.കെ. കുറ്റ്യാടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.