മെഡി. കോളജില്‍ ആദിവാസി പ്രമോട്ടര്‍മാര്‍ക്ക് വരാന്ത ശരണം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ട്രൈബല്‍ പ്രമോട്ടര്‍മാര്‍ വിശ്രമിക്കാന്‍ സ്ഥലംലഭിക്കാതെ വിഷമാവസ്ഥയില്‍. രാത്രി ഡ്യൂട്ടിയിലുള്ളവരാണ് വിശ്രമസ്ഥലമില്ലാതെ ഏറെ വിഷമിക്കുന്നത്. നാല് വനിതാ പ്രമോര്‍ട്ടര്‍മാരാണ് മെഡിക്കല്‍ കോളജ് ആശുപത്രി യിലുള്ളത്. മൂന്നു പേര്‍ക്ക് പകലും ഒരാള്‍ക്ക് രാത്രിയുമാണ് ഡ്യൂട്ടി. രാത്രി ഡ്യൂട്ടിയുള്ളവര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമില്ല. പ്രമോര്‍ട്ടര്‍മാരുടെ ഓഫിസ് ഒ.പി വിഭാഗത്തിലാണ്. രാത്രിയില്‍ ഒ.പി വിഭാഗം ഒഴിഞ്ഞുകിടക്കും. അതിനാല്‍ ഒറ്റക്ക് തുറന്നു കിടക്കുന്ന ഓഫിസില്‍ കഴിയാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഒഴിവുസമയത്ത് വിശ്രമിക്കാന്‍ ഇവര്‍ക്ക് സ്ഥലം അനുവദിച്ചിരിക്കുന്നത് മേട്രണ്‍ ഓഫിസിന് മുന്‍വശത്തെ വരാന്തയിലാണ്. തുറന്നുകിടക്കുന്ന ഈ വരാന്തയില്‍ ഇവര്‍ക്ക് ഒരു സുരക്ഷിതത്വമില്ല. മെഡിക്കല്‍ കോളജിലെ 45 വാര്‍ഡിലുള്ള രോഗികളെ കൂടാതെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം, സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗം രോഗികളെയും സഹായിക്കേണ്ട കടമ ഇവര്‍ക്കുണ്ട്. ഇത്രയും രോഗികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയില്‍ വിശ്രമിക്കാന്‍ ഇവര്‍ക്ക് കുറച്ച് സമയം മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍ അപ്പോഴും സമാധാനത്തോടെയും സുരക്ഷിതമായും ഒന്നിരിക്കാന്‍ സാധിക്കുന്നില്ളെന്നാണ് പ്രമോര്‍ട്ടര്‍മാരുടെ പരാതി. വിശ്രമമുറി അനുവദിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ളെന്നും ഇവര്‍ പറയുന്നു. മെഡിക്കല്‍ കോളജ് ഒ.പിക്ക് എതിര്‍വശത്താണ് പി.എം.ആര്‍ വിഭാഗം ഉള്ളത്. ഒ.പി സമയത്തിന് ശേഷം ഒ.പി ഗേറ്റ് അടക്കുമെന്നതിനാല്‍ രാത്രിയില്‍ പി.എം.ആറിലേക്ക് പോകേണ്ടിവരുമ്പോള്‍ ഇവര്‍ ആശുപത്രി പ്രധാന ഗേറ്റ് വഴി എ.സി.ആര്‍ ലാബിന് മുന്നിലൂടെ പോകണം. ഈഭാഗങ്ങളില്‍ തെരുവുവിളക്കുകളോ സെക്യൂരിറ്റി സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണ്. സൂപ്പര്‍ സ്പെഷാലിറ്റിയിലേക്കുള്ള യാത്രയും ഒറ്റക്ക് പോകേണ്ടിവരുന്നത് സുരക്ഷാഭീഷണി ഉണ്ടാക്കുന്നെന്നും പ്രമോര്‍ട്ടര്‍മാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.