പെരുമണ്ണ ബാങ്ക് പ്രശ്നം: അന്വേഷണത്തിന് അഞ്ചംഗ സമിതി; ലീഗ് വിരുദ്ധര്‍ യോഗം ചേര്‍ന്നു

പന്തീരാങ്കാവ്: പെരുമണ്ണ സര്‍വിസ് സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലി കോണ്‍ഗ്രസിലും യു.ഡി.എഫിലും നടക്കുന്ന തര്‍ക്കങ്ങള്‍ രൂക്ഷമായി. പാര്‍ട്ടി വേദികളില്‍ ബാങ്ക് പ്രസിഡന്‍റിനെതിരെ വിമര്‍ശം ശക്തമായതോടെ അന്വേഷണത്തിന് അഞ്ചംഗ സമിതിയെ നിയമിച്ചു. ബാങ്കിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിലെ ഗ്രൂപ് വീതംവെപ്പ് പാര്‍ട്ടിയില്‍ ഏറെക്കാലമായി പുകയുന്നുണ്ട്. കോടതി കയറിയ നിയമന നടപടികള്‍ എം.കെ. രാഘവന്‍ എം.പിയുടെ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കുമുമ്പ് തീരുമാനത്തിലത്തെിയെങ്കിലും തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഐ വിഭാഗം മുസ്ലിംലീഗുമായി ചേര്‍ന്ന് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. 11ല്‍ ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ടാണ് സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ക്ക് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. മുസ്ലിംലീഗ്-കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ച മൂന്ന് വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ലീഗിനെ ബാങ്ക് പ്രസിഡന്‍റിനെതിരാക്കിയത്. പുനര്‍നിര്‍ണയവുമായി മുന്നോട്ടുപോകേണ്ടെന്ന് യു.ഡി.എഫില്‍ തീരുമാനമെടുത്തെങ്കിലും എ വിഭാഗത്തിലെ ചിലര്‍ പുനര്‍നിര്‍ണയവുമായി മുന്നോട്ടുപോകുന്നതില്‍ ലീഗ് നേതൃത്വം പ്രകോപിതരാണ്. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിനും ഈ നടപടിയില്‍ പ്രതിഷേധമുണ്ട്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വാര്‍ഡ് പുനര്‍നിര്‍ണയ വാദത്തിന് പിന്തുണ നല്‍കുന്നുവെന്ന വിമര്‍ശവും ലീഗിനുണ്ട്. ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഐ ഗ്രൂപ്പിന് ലഭിക്കേണ്ട നിയമനം വൈകുന്നതിനെതിരെ ഗ്രൂപ് പടപ്പുറപ്പാട് തുടങ്ങിയത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മണ്ഡലം ഭാരവാഹികളെ വിളിപ്പിച്ച് അഭിപ്രായം തേടിയെങ്കിലും പ്രശ്നപരിഹാരമായിട്ടില്ല. ബാങ്കിലെ നിയമന തര്‍ക്കത്തിനൊപ്പം മറ്റു ചില ആരോപണങ്ങളുമുയര്‍ന്നതോടെയാണ് പെരുവയല്‍ മണ്ഡലം പ്രസിഡന്‍റ് ചോലക്കല്‍ രാജേന്ദ്രന്‍, പെരുമണ്ണ മണ്ഡലം പ്രസിഡന്‍റ് എ.പി. പീതാംബരന്‍, ബ്ളോക് ജനറല്‍ സെക്രട്ടറിമാരായ ഹരിദാസ് പെരുമണ്ണ, പൂന്താനത്ത് ബാലഗോപാലന്‍, ബാങ്ക് ഡയറക്ടര്‍ എം.എന്‍. ഭാസ്കരന്‍ എന്നിവരെ അന്വേഷണ കമീഷനായി നിയമിച്ചത്. അതിനിടെ ലീഗുമായി ചേര്‍ന്ന് ബാങ്ക് പ്രസിഡന്‍റ് കെ.ഇ. ഫസലിനെതിരെ അവിശ്വാസം അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ലീഗ് വിരുദ്ധ വിഭാഗം കഴിഞ്ഞ ദിവസം രഹസ്യയോഗം ചേര്‍ന്നിട്ടുണ്ട്. മണ്ഡലത്തിലെ 50ഓളം പ്രധാന പ്രവര്‍ത്തകരാണ് യോഗത്തിനത്തെിയത്. ലീഗുമായി സ്വന്തം പാര്‍ട്ടിക്കെതിരെ സഹകരിക്കുന്നതിനെതിരെ യോഗത്തില്‍ രൂക്ഷവിമര്‍ശമുയര്‍ന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്‍റ് അടക്കമുള്ള നേതൃത്വത്തെ കാണാനാണ് ഇവരുടെ നീക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടര വര്‍ഷത്തിനുശേഷം ലീഗിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഉയര്‍ന്ന തര്‍ക്കങ്ങള്‍ അണയുംമുമ്പാണ് പുതിയ പ്രതിസന്ധി ഉടലെടുക്കുന്നത്. കോണ്‍ഗ്രസിലെ സംഘടനാ തര്‍ക്കങ്ങള്‍കൂടി ചര്‍ച്ചയാകുന്ന വിവാദത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ഗ്രൂപ് വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.