ലോക്കര്‍ കവര്‍ച്ച: പ്രതി അനില്‍കുമാറിനെ ഇന്ന് കസ്റ്റഡിയില്‍ വിടും

കോഴിക്കോട്: പഞ്ചാബ് നാഷനല്‍ ബാങ്കിന്‍െറ ലോക്കറുകളില്‍നിന്ന് കിലോക്കണക്കിന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ബാങ്ക് ക്ളര്‍ക്ക് അനില്‍കുമാറിനെ ക്രൈംബാഞ്ചിന്‍െറ കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതിനല്‍കി. എത്രദിവസത്തെ കസ്റ്റഡി എന്നിവയടക്കം വ്യവസ്ഥകള്‍ കോടതി ശനിയാഴ്ച പ്രഖ്യാപിക്കും. പ്രതിയെ ശനിയാഴ്ച ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനായി കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറണ്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ജയില്‍ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കി. പ്രതിഭാഗം അഭിഭാഷകന്‍െറയും പ്രോസിക്യൂഷന്‍െറയും രണ്ടുദിവസത്തെ വാദംകേട്ട ശേഷമാണ് കോടതി കസ്റ്റഡി അനുവദിക്കാന്‍ തീരുമാനിച്ചത്. ബന്ധുക്കളുടെയും പുറമെയുള്ളവരുടെയും പേരില്‍ പല ബാങ്കുകളില്‍ അനില്‍കുമാര്‍ പണം നിക്ഷേപിച്ചതിന്‍െറ രേഖകള്‍ കണ്ടെടുത്തതിനാല്‍ പ്രതിയെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എസ്.പി യു. അബ്ദുല്‍കരീമിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വിപുലീകരിച്ചിരുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അനില്‍കുമാറിന്‍െറ പിതാവിനെയും ഭാര്യയെയും മറ്റുചില ബന്ധുക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.