'ശകുനം മുടക്കി'; പാർട്ടി പത്രത്തിൽ ജോസഫിന്​ പരോക്ഷ വിമർശനം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പോരിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കെ പി.ജെ. ജോസ ഫിനെതിരെ പരോക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ് എം മുഖപ്പത്രം പ്രതിച്ഛായ. 'മാതൃകാപരമായ സ്ഥാനാർഥി നിർണയം' തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് േപരെടുത്തുപറയാതെ രൂക്ഷവിമർശനം. അണപ്പല്ലുകൊണ്ടിറുമ്മുകയും മുന്‍പല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാര്‍ഥിക്ക് ഒരു പ്രസക്തിയുമില്ല. എന്നിട്ടും ചില നേതാക്കള്‍ അപസ്വരം കേള്‍പ്പിക്കാന്‍ മടിക്കുന്നില്ല. ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങിനിന്ന് വിഡ്ഢിയാവാനാണ് അവരുടെ നിയോഗം. അവര്‍ക്ക് സ്ഥാനാര്‍ഥി ജോസ് ടോം നൽകിയ മറുപടി കുറിക്കുകൊള്ളുന്നതാണ്. സ്വന്തം കുടുംബത്തില്‍നിന്ന് സ്ഥാനാർഥി വേണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞതായി അറിഞ്ഞതോടെ പലരും അമ്പരന്നുപോയിട്ടുണ്ടാവും. 'ഇറ്റു വീണേക്കാനിടയുള്ള ചോരത്തുള്ളികള്‍ക്കുവേണ്ടി നാവുനുണഞ്ഞ് നടന്ന സൃഗാലന്മാര്‍ ഇളിഭ്യരായിരിക്കുന്നു. ഇലക്കും മുള്ളിനും കേടില്ലാത്തവിധം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ കേരള കോണ്‍ഗ്രസിനും യു.ഡി.എഫിനും കഴിഞ്ഞു. കെ.എം. മാണിയുടെ മകൻ ഉയർന്നുവന്നപ്പോൾ കുടുംബവാഴ്ചയെന്ന് ആക്ഷേപിച്ചവരുടെ നാവടക്കുന്നതായിരുന്നു ആ മകൻെറ രാഷ്ട്രീയ പ്രവർത്തന മികവ്. കുടുംബപാരമ്പര്യത്തിൻെറ പേരിൽ ഒരു കൂട്ട നിലവിളിക്ക് കാത്തുനിന്നവർക്ക് ഒന്നമർത്തി മൂളാൻപോലും അവസരം ലഭിച്ചില്ല. സ്ഥാനാർഥി നിർണയത്തോടെ ജോസ് കെ.മാണിയുടെ ജനപ്രീതി ഉയർന്നു. മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാക്കാവുന്നവിധം, സ്ഥാനാർഥി നിര്‍ണയത്തില്‍ ജോസ് കെ.മാണി അവലംബിച്ച ജനാധിപത്യ രീതി ഏറ്റവും അഭിനന്ദനീയമാണ്. പാലായിലെ ജനങ്ങളുടെ മനസ്സറിഞ്ഞും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയെ സ്നേഹിക്കുന്നവരുടെ വികാരങ്ങള്‍ മാനിച്ചും എടുത്ത തീരുമാനമാണിതെന്നും മുഖപ്രസംഗം പറയുന്നു. ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച പാലായിൽ ചേർന്ന യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ. ജോസഫിനുനേരെ ജോസ് ഗ്രൂപ് അണികളുടെ കൂക്കിവിളി ഉയർന്നതിനു പിന്നാലെയാണ് പാർട്ടി മുഖപത്രത്തിലെ പരോക്ഷ വിമർശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.