വിലയിടിഞ്ഞ് കറുത്ത പൊന്ന്​

കട്ടപ്പന: കുരുമുളക് വില കുത്തനെ ഇടിയുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. 2014ൽ കിലോക്ക് 710 രൂപ വിലയുണ്ടായിരുന്ന കുരുമുളകിന് ചൊവ്വാഴ്ച 355 രൂപയാണ്. 2015 മുതൽ കുരുമുളകി​െൻറ വില കുറയുന്ന പ്രവണതയാണ്. 2015 ജൂലൈയിൽ 640 രൂപയായിരുന്നു. 2016 ഒക്ടോബറിൽ വില 681 രൂപയായെങ്കിലും 2017 ജനുവരിയിൽ വില 654ലേക്ക് താഴ്ന്നു. പിന്നീട് വില കുത്തനെ ഇടിഞ്ഞു. 2017 സെപ്റ്റംബറിൽ 430ലേക്ക് താഴ്ന്നു. ഡിസംബറിൽ അൽപം ഉയർന്ന് 450ലേക്ക് എത്തിയെങ്കിലും 2018 ജനുവരിയിൽ 400 രൂപയിൽ താഴെയെത്തി. പിന്നീട് വിലയിടിവ് തുടർന്ന് 355ൽ എത്തുകയായിരുന്നു. രണ്ടുവർഷം മുമ്പ് ഓഫ് സീസണിൽ 681 രൂപക്കുവരെ വിൽപന നടന്നതിനാൽ ഇത്തവണ കാര്യമായ വിലവർധന ഉണ്ടാകുമെന്ന വിശ്വാസത്തിൽ കുരുമുളക് സംഭരിച്ച കർഷകർക്ക് വിലയിടിവ് ആഘാതമായി. വിലത്തകർച്ച തുടർന്നപ്പോൾ കിട്ടിയ വിലയ്ക്ക് വിൽക്കേണ്ട ഗതികേടുമായി. മെച്ചപ്പെട്ട വില പ്രതീക്ഷിച്ച് കാത്തിരുന്ന കർഷകർ കടക്കെണിയിലേക്ക് നീങ്ങുകയാണ്. പ്രകൃതിക്ഷോഭങ്ങൾ മൂലം കുരുമുളക് ചെടികൾക്ക് വ്യാപക നാശമുണ്ടായി ഉൽപാദനം കുറഞ്ഞതിന് പിന്നാലെയാണ് വിലയിടിവും പ്രതിസന്ധി സൃഷ്ടിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഇത്തവണ നല്ല വിളവാണ്. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചു. ഗുണനിലവാരം കുറഞ്ഞ വിദേശകുരുമുളക് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമായതോടെ ഇന്ത്യൻ കുരുമുളകി​െൻറ തകർച്ച തുടങ്ങി. ഗുണനിലവാരം ഉണ്ടായിട്ടും കേരളത്തിൽനിന്നുള്ള കുരുമുളകി​െൻറ വിലയിടിവിനെ തടയാനായില്ല. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നാണ് ആഭ്യന്തര മാർക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ കുരുമുളക് ഇറക്കുമതി ചെയ്യുന്നത്. വിയറ്റ്‌നാമിൽനിന്ന് ഇന്ത്യയിലേക്ക് 56 ശതമാനം നികുതിയിൽ കുരുമുളക് ഇറക്കുമതി ചെയ്യാനാണ് അനുമതിയെങ്കിലും കൊളംബോയിലൂടെ എട്ട് ശതമാനം നികുതിയിൽ ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്‌നമെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനൊപ്പം കുറഞ്ഞ വിലയിൽ കർണാടക കുരുമുളക് വിപണിയിൽ എത്തുന്നതും തിരിച്ചടിയാണ്. കുരുമുളകി​െൻറ വിലത്തകർച്ച വർഷം മാസം വില 2014 ഏപ്രിൽ 710 2015 ജൂലൈ 640 2016 ഒക്ടോബർ 681 2017 ജനുവരി 654 2017 ഡിസംബർ 450 2018 മേയ് 355
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.