* ജപ്തി നടപടികളുമായി പഞ്ചായത്ത് ചെറുതോണി: ജില്ല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കലക്ടറേറ്റ് ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങൾ പഞ്ചായത്തിൽ അടക്കാനുള്ളത് ലക്ഷങ്ങളുടെ നികുതി കുടിശ്ശിക. സ്വകാര്യ മൊബൈൽ ടവറുകൾ പത്തുവർഷമായി നികുതി അടക്കുന്നില്ല. ഇൗ സാഹചര്യത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡ് ജപ്തി നടപടി ആരംഭിച്ചു. ഇടുക്കി കലക്ടറേറ്റ്, സോഷ്യൽ ഫോറസ്ട്രി ഓഫിസ്, വൈൽഡ് ലൈഫ് ഓഫിസ്, പൊലീസ്, കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ, ജില്ല വ്യവസായകേന്ദ്രം, ബി.എസ്.എൻ.എൽ ഓഫിസ്, പൊതുമരാമത്ത് വകുപ്പ് ഓഫിസ് എന്നീ സർക്കാർ സ്ഥാപനങ്ങൾ 39,45,517 രൂപയും സ്വകാര്യവ്യക്തികൾ 12,90,453 രൂപയുമാണ് കുടിശ്ശിക അടക്കാനുള്ളത്. കലക്ടറേറ്റ് മാത്രം 1,29,150, ബി.എസ്.എൻ.എൽ 2,21,310 എന്നിങ്ങനെയാണ് സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക. പഞ്ചായത്തിൽ സ്ഥാപിച്ച ആറ് സ്വകാര്യ മൊബൈൽ ടവറുകളിൽ ചിലത് പത്തുവർഷമായി നികുതി അടക്കാതെ പ്രവർത്തിക്കുകയായിരുന്നു. ടവറുകളുടെ ജപ്തി നടപടി ബുധനാഴ്ച ആരംഭിച്ചപ്പോൾ 1,66,002 രൂപ ഉച്ചയോടെ പഞ്ചായത്ത് ഓഫിസിൽ അടച്ചു. പണം അടക്കാത്ത തടിയമ്പാട്ട് പ്രവർത്തിക്കുന്ന സ്വകാര്യ മൊബൈൽ ടവർ പഞ്ചായത്ത് സെക്രട്ടറി പൂട്ടി സീൽ ചെയ്തു. 17,056രൂപയാണ് ഇവരുടെ കുടിശ്ശിക. നികുതി അടക്കാൻ വിസമ്മതിച്ച 122 സ്വകാര്യവ്യകതികൾക്കെതിരെ പഞ്ചായത്ത് നിയമനടപടി ആരംഭിച്ചതായി സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.