ലോട്ടറി ടിക്കറ്റ്​ നമ്പർ തിരുത്തി പണം തട്ടാൻ ശ്രമം; രണ്ടുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: ലോട്ടറി ടിക്കറ്റി​െൻറ നമ്പറിലെ അവസാന അക്കം തിരുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുനെല്‍വേലി പുത്തൂര്‍ വീരകേരളം കാവളക്കുറിച്ചി വടക്ക്‌ തെരുവില്‍നിന്ന് കുമ്പഴ അറബിക്‌ കോളജിന്‌ സമീപം ഹാഷിം മന്‍സിലില്‍ വാടകക്ക്‌ താമസിക്കുന്ന വീരക്കാളി മണികണ്‌ഠന്‍ (22), പുത്തൂര്‍ വടക്ക്‌ കാവളക്കുറിച്ചി വടക്ക്‌ തെരുവില്‍നിന്ന് കുമ്പഴ കിഴക്കുമുറി വീട്ടില്‍ വാടകക്ക്‌ താമസിക്കുന്ന വീരശെല്‍വന്‍ (32) എന്നിവരെയാണ്‌ ഇന്‍സ്‌പെക്‌ടര്‍ ടി. ബിജുവി​െൻറ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ അറസ്‌റ്റ്‌ ചെയ്‌തത്‌. തിങ്കളാഴ്‌ച ഉച്ചക്ക്‌ ശേഷം നറുക്കെടുത്ത കേരള ലോട്ടറിയുടെ 5000 രൂപയുടെ സമ്മാനം ലഭിച്ച നമ്പര്‍ നോക്കിയ ശേഷം കൈവശം ഉണ്ടായിരുന്ന ടിക്കറ്റിലെ അവസാന അക്കമായ എട്ട്‌ തിരുത്തി പൂജ്യമാക്കിയാണ്‌ തട്ടിപ്പിന്‌ ശ്രമിച്ചത്‌. കുമ്പഴയില്‍ റോഡരികില്‍ വടയുണ്ടാക്കി വില്‍ക്കുന്നവരാണ്‌ പ്രതികള്‍. വീരശെല്‍വനാണ്‌ ടിക്കറ്റ്‌ ചുരണ്ടി എട്ട്‌, പൂജ്യമാക്കി മാറ്റിയത്‌. അതിന്‌ ശേഷം മണികണ്‌ഠ​െൻറ കൈവശം ടിക്കറ്റ്‌ മാറാൻ കൊടുത്തുവിട്ടു. 5000 രൂപയുടെ സമ്മാനം ടിക്കറ്റിന്‌ ഉണ്ടെന്ന്‌ അവകാശപ്പെട്ട്‌ മണികണ്‌ഠന്‍ പുതിയ സ്വകാര്യ ബസ്‌ സ്‌റ്റാന്‍ഡിലെ ലോട്ടറി കച്ചവടക്കാരനെ സമീപിക്കുകയായിരുന്നു. അയാള്‍ നടത്തിയ സൂക്ഷ്‌മ പരിശോധനയില്‍ ടിക്കറ്റ്‌ ചുരണ്ടി നമ്പര്‍ തിരുത്തിയെന്ന്‌ സംശയം തോന്നി. തുടര്‍ന്ന്‌ പൊലീസില്‍ വിവരം അറിയിച്ചു. മണികണ്‌ഠനെ ചോദ്യം ചെയ്തപ്പോൾ വീരശെല്‍വന്‍ നല്‍കിയ ടിക്കറ്റാണെന്ന്‌ വെളിപ്പെട്ടു. ഇതോടെ ഇയാളെയും കസ്‌റ്റഡിയില്‍ എടുത്തു. ലോട്ടറി ടിക്കറ്റ്‌ തിരുത്തി മുമ്പും ഇവര്‍ പണം തട്ടിയതായി പൊലീസ്‌ സംശയിക്കുന്നുണ്ട്‌. ഇത്തരം സംഘത്തിൽപെട്ടവരാണ്‌ ഇരുവരുമെന്നും കരുതുന്നു. തട്ടിപ്പിന്‌ ഇരയാകുന്ന ലോട്ടറി കച്ചവടക്കാര്‍ പരാതി നല്‍കാറില്ല. 500, 1000 രൂപയുടെ തട്ടിപ്പാകും പലപ്പോഴും നടക്കുക. ഇതുകാരണമാണ്‌ കച്ചവടക്കാര്‍ പരാതി നല്‍കാന്‍ മടിക്കുന്നത്‌. ഇത്തരം ടിക്കറ്റുകളുമായി ജില്ല ലോട്ടറി ഓഫിസില്‍ എത്തുമ്പോഴാകും തട്ടിപ്പ്‌ കച്ചവടക്കാര്‍ തിരിച്ചറിയുക. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.