തിരുവനന്തപുരം: തോട്ടം തൊഴിലാളിയുടെ കുറഞ്ഞ കൂലി 600 രൂപയാക്കണമെന്ന ആവശ്യം നിലനിൽക്കെ, ശമ്പള വർധനവ് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്ലാേൻറഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗം ചേരുന്നു. നികുതിയിളവ് അടക്കം തോട്ടം ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ട സാഹചര്യത്തിലാണ് യോഗം ചേരുന്നത്. യോഗതീയതി നിശ്ചയിച്ചിട്ടില്ല. 2015 ജൂലൈ ഒന്നുമുതലുള്ള മുൻകാല പ്രാബല്യത്തോടെ 2016 മേയിലാണ് തോട്ടം തൊഴിലാളികളുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്. പിന്നീട്, ശമ്പളം വർധിപ്പിക്കണമെന്ന് ട്രേഡ് യൂനിയനുകൾ ആവശ്യപ്പെടുകയും പലതവണ പി.എൽ.സി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, തോട്ടം മേഖലയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉടമകളുടെ സംഘടനകൾ തീരുമാനം നീട്ടുകയായിരുന്നു. ഇതിനിടെയാണ് തോട്ടം നികുതി, കാർഷികാദായ നികുതി, ലായങ്ങളുടെ നികുതി എന്നിവ ഒഴിവാക്കി മന്ത്രിസഭ തീരുമാനമെടുത്തത്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമീഷൻ ശിപാർശ പ്രകാരമായിരുന്നു ഇത്. 14 വിഷയങ്ങളായിരുന്നു കമ്മീഷൻറ പരിഗണനക്ക് നൽകിയിരുന്നത്. ഇതിൽ ഏഴ് വിഷയങ്ങൾ അംഗീകരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഇൗ സാഹചര്യത്തിൽ ശമ്പള വർധന നടപ്പാക്കണമെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം. കുറഞ്ഞ കൂലി 600 രൂപയാക്കണമെന്നതിനോട് ഉടമകൾ യോജിക്കുന്നില്ല. രാജ്യത്ത് ഏറ്റവും ഉയർന്ന കൂലി കേരളത്തിലാണെന്നും അവർ പറയുന്നു. തോട്ടങ്ങൾ ലാഭകരമാക്കാനുള്ള നിർദേശങ്ങളും അവർ മുന്നോട്ട് െവക്കുന്നുണ്ട്. തോട്ടവിള നിലനിർത്തി തന്നെ മറ്റ് കൃഷിക്ക് അനുവാദം നൽകണമെന്നതാണ് ആവശ്യം. തേയിലക്കും കാപ്പിക്കും ഇടയിൽ പഴ-ഫല വർഗങ്ങൾ കൃഷിചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഒരു ഹെക്ടറിൽ പഴ-ഫല വർഗങ്ങൾ വ്യവസായികാടിസ്ഥാനത്തിൽ കൃഷിചെയ്താൽ മൂന്നരലക്ഷം രൂപയെങ്കിലും പ്രതിവർഷം വരുമാനം കിട്ടും. വാണിജ്യാടിസ്ഥാനത്തിൽ തടി ലഭ്യമാക്കുന്നതിന് തോട്ടങ്ങളുടെ അതിർത്തികളിൽ വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിനുള്ള പദ്ധതി ഉടമകൾ സമർപ്പിക്കുന്നു. മഴവെള്ള കൊയ്ത്തിന് തോട്ടങ്ങളിൽ പദ്ധതി നടപ്പാക്കണമെന്നതാണ് മറ്റൊരു നിർദേശം. എസ്റ്റേറ്റ് ആശുപത്രികൾ നഷ്ടപരിഹാരം നൽകി ഇ.എസ്.െഎക്ക് കൈമാറുന്നതും എസ്റ്റേറ്റുകളിലെ എയ്ഡഡ് സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.