കുട്ടനാട്: കാര്‍ഷിക വായ്പ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ഫാ. തോമസ് പീലിയാനിക്കലിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാമങ്കരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ആലപ്പുഴ ജില്ല വിടരുത്, പാസ്‌പോര്‍ട്ട് കോടതി മുമ്പാകെ സമര്‍പ്പിക്കുക (പാസ്‌പോര്‍ട്ടില്ലെങ്കില്‍ സത്യവാങ്മൂലം) തുടങ്ങിയവയാണ് വ്യവസ്ഥകൾ. സമാന കേസുകളില്‍ പ്രതിയായ റോജോക്ക് ഹൈകോടതി ജാമ്യം നല്‍കിയിട്ടുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. അതിനിടെ, കേസിെൻറ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാകുന്നതായി കർഷകർക്കിടയിൽ ആക്ഷേപമുയർന്നു. പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി 18ന് പുറത്തുവന്ന തട്ടിപ്പ് സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തത് നാലുമാസത്തിന് ശേഷമാണ്. ബാക്കി പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. ചതിയിൽപെട്ടവരിൽ കുറച്ചുപേർ മാത്രമാണ് പരാതിയുമായി മുന്നോട്ടുവന്നത്. തട്ടിപ്പിനിരയായവർ ചങ്ങനാശ്ശേരി ബിഷപ് ഹൗസിലേക്ക് പ്രതിഷേധവുമായി എത്തിത്തുടങ്ങിയതോടെ ജപ്തി ഭീഷണി നേരിട്ടവരുടെ പണം തിരിച്ചടക്കാനുള്ള നീക്കവും തകൃതിയായതായാണ് വിവരം. ആറും ഏഴും പേരുള്ള നിരവധി സംഘങ്ങൾക്ക് വായ്പ എടുത്ത് നൽകിയെന്നാണ് ഫാ. തോമസ് പീലിയാനിക്കൽ പറഞ്ഞിട്ടുള്ളത്. ധാരാളം ഗ്രൂപ്പുകൾ വായ്പയെടുത്തത് വ്യാജരേഖ ചമച്ചാണ്. കാവാലം, പുളിങ്കുന്ന്, രാമങ്കരി, എടത്വ പൊലീസ് സ്‌റ്റേഷനുകളില്‍ 16 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ജില്ല കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുെന്നന്നാണ് പറയുന്നത്. അതേസമയം, കേസിൽപെട്ട ഫാ. തോമസ് പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ചങ്ങനാശ്ശേരി അതിരൂപത നീക്കി. തട്ടിപ്പിനെക്കുറിച്ച് സഭ തന്നെ വിശദമായി അന്വേഷണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.