കോട്ടയം: വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ 72 ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു. ക്യാമ്പുകളിൽ കഴിഞ്ഞ 6039 കുടുംബങ്ങളിലെ 22,372 പേരാണ് വീടുകളിലേക്ക് മടങ്ങിയത്. അതേസമയം, പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നൂറുകണക്കിനു വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. ദുരിതം നേരിടുന്ന ചില പ്രദേശങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും തിങ്കളാഴ്ചയും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് ഒരാഴ്ച മുമ്പ് കാണാതായ അടൂർ സ്വദേശി ഷാഹുലിനായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കർമസേനയുടെ തിരച്ചിലും വിഫലമായി. ഞായറാഴ്ച രാവിലെ 7.30 മുതൽ കല്ലേപ്പാലം മുതല്‍ എരുമേലി കൊരട്ടിപ്പാലംവരെയാണ് തിരച്ചിൽ നടത്തിയത്. ക്യാമ്പുകളിലും വീടുകളിലും ശുദ്ധജലമില്ലാത്തത് ജീവിതം ദുസ്സഹമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് ശൗചാലയങ്ങൾ ഇല്ലാത്തത് പലയിടത്തും പ്രശ്നം സൃഷ്ടിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒരാഴ്ചയായി പണിക്കുപോകാൻ കഴിയാത്ത ഭൂരിഭാഗം കുടുംബങ്ങളും പട്ടിണിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.