സി.പി. മാത്യു പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി; മറുപടി പറയേണ്ടത്​ ഡി.സി.സി നേതൃത്വം: ഭാരവാഹികൾ

തൊടുപുഴ: കോൺഗ്രസിൽ കലഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം സി.പി. മാത്യു മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസിെനതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയേണ്ടത് ഡി.സി.സി പ്രസിഡൻറ് മുതൽ കെ.പി.സി.സി പ്രസിഡൻറുവരെയുള്ള നേതാക്കളെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ. ജില്ലയിൽ പാർട്ടി നിശ്ചലമെന്നതടക്കം ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാറിനെതിരെയാണ്. കെ.പി.സി.സി ഫണ്ട് പിരിവ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് പ്രസിഡൻറ് എം.എം. ഹസനാണ് മറുപടി നൽകേണ്ടത്. ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയത് ആരാണെന്ന് അറിയണമെങ്കിൽ ചുമതലക്കാരായ ഡി.സി.സി സെക്രട്ടറിമാരുടെ ബൂത്തുകളും മണ്ഡലങ്ങളും പരിശോധിച്ചാൽ മതിയാകും. പാർലമ​െൻറ് തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ എതിരാളികളുടെ വിജയം ഉറപ്പാക്കണമെന്ന ദുരുദ്ദേശ്യത്തോടെ ആരുടെയൊക്കെയോ അച്ചാരം വാങ്ങി പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്ന സി.പി. മാത്യുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. വർഗീസ്, പി.എസ്. ചന്ദ്രശേഖരപിള്ള, ടി.ജെ. പീറ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാരായ എ.എം. ദേവസ്യാ, ജാഫർഖാൻ മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിലെ മറ്റു നേതാക്കളുമായി ആലോചിച്ച് കെ.പി.സി.സി പ്രസിഡൻറിനും എ.ഐ.സി.സിക്കും പരാതി നൽകുമെന്നും അവർ പറഞ്ഞു. റോയി ഡി.സി.സി പ്രസിഡൻറ് ആയ ശേഷമല്ല അസംബ്ലി സീറ്റുകൾ നഷ്ടപ്പെട്ടത്. 2006 മുതൽ ഇടുക്കിയിൽനിന്ന് കോൺഗ്രസിന് എം.എൽ.എമാരില്ല. റോയി ഡി.സി.സി പ്രസിഡൻറായത് 2009ലാണ്. ജനപ്രതിനിധികളുടെ ഓണറേറിയം സംബന്ധിച്ച് ഡി.സി.സി പ്രസിഡൻറ് തന്നെയാണ് മറുപടി പറയേണ്ടത്. തൊട്ടടുത്ത ജില്ലകളായ എറണാകുളത്തേക്കാളും കോട്ടയത്തേക്കാളും തുക ലഭിച്ചത് ഇടുക്കിയിലാണ്. റോയി കെ. പൗലോസി​െൻറ വാഹനം അദ്ദേഹം സ്വന്തം പണം മുടക്കി വാങ്ങിയതുകൊണ്ടാണ് പുതിയ പ്രസിഡൻറിന് കൈമാറാത്തത്. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ഡി.സി.സി പ്രസിഡൻറിനായി പ്രത്യേക മുറിയില്ല. ഡി.സി.സി പ്രസിഡൻറിനെ ഇത് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി ചെയർമാൻ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് നടപടിയെടുക്കേണ്ടവർ അത് വൈകിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.