കോട്ടയം: വിദേശത്തേക്ക് പോയശേഷം ഏഴു വർഷമായി അകന്നുജീവിക്കുന്ന മാതാവിനെ കാണാൻ അവസരമൊരുക്കണമെന്ന ആഗ്രഹവുമായി മൂന്നു പെൺമക്കൾ പിതാവിനൊപ്പം വനിത കമീഷൻ അദാലത്തിലെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ ലോറി ഡ്രൈവറായ യുവാവും മൂന്ന് പെൺമക്കളുമാണ് നാട്ടിൽ അവധിക്കെത്തിയ അമ്മയുമായി സംസാരിക്കാൻ അവസരമൊരുക്കണമെന്ന വേറിട്ട ആവശ്യം മുന്നോട്ടുവെച്ചത്. അവധി തീരുന്ന ജൂലൈ 20നകം ആഗ്രഹം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഇവർ മടങ്ങിയത്. ഹയര്‍സെക്കൻഡറി, എട്ട്, നാല് ക്ലാസുകളിൽ പഠിക്കുന്ന പെൺമക്കളാണ് അമ്മ കാണാൻ വരുന്നില്ലെന്ന പരാതിയുടെ കെട്ടഴിച്ചത്. നാലാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് ഭർത്താവുമായി പിണങ്ങി ഗൾഫിലേക്ക് ജോലിക്കു പോയത്. പിന്നീട് പലതവണ അവധിക്കായി നാട്ടിലെത്തിയിട്ടും യുവതി മക്കളെ തിരിഞ്ഞുനോക്കിയില്ലെന്ന് പിതാവും മക്കളും നിറകണ്ണുകളോടെയാണ് പറഞ്ഞത്. ഇൻറർനെറ്റ് വഴി രണ്ടുതവണ വിളിച്ചെങ്കിലും തിരിച്ചുവിളിക്കാനുള്ള ഫോൺ നമ്പർ തന്നിരുന്നില്ല. പിന്നീട് മാതാവിനെക്കുറിച്ച് വിവരങ്ങൾ ഇല്ലാതായി. പൊന്നുപോലെയാണ് മക്കളെ നോക്കുന്നത്. ഭക്ഷണം കഴിച്ചില്ലെങ്കിൽ മാത്രമേ വഴക്ക് പറയൂ. രണ്ടാം വിവാഹത്തിനുപോലും തയാറാകാതിരുന്നത് മക്കളെ നന്നായി വളർത്തിയെടുക്കാനാണെന്നും ഭാര്യ തിരിച്ചുവന്നാൽ സ്വീകരിക്കുമെന്നും ഭർത്താവ് അറിയിച്ചു. വനിത സെൽ പൊലീസ് സഹായത്തോടെ യുവതിയുമായി ഫോണിൽ ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ ബുധനാഴ്ച നടക്കുന്ന അദാലത്തിൽ ഹാജരാകാൻ നിർദേശം നൽകി. ഇരട്ടിപ്പണം വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ പണം തട്ടിയതായി പരാതി കോട്ടയം: നിക്ഷേപത്തിന് ഇരട്ടിപ്പണം വാഗ്ദാനം ചെയ്ത് സ്വകാര്യ ചിട്ടിക്കമ്പനി സ്ത്രീകളിൽനിന്ന് പണം തട്ടിയെന്ന് പരാതി. കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമീഷൻ അദാലത്തിലാണ് കോട്ടയം പള്ളിക്കത്തോട് ചെങ്ങളം സ്വദേശിയായ വീട്ടമ്മ പരാതി നൽകിയത്. പി.എ.സി.എൽ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ നിക്ഷേപിച്ച ചിട്ടിപ്പണം തിരികെ ലഭിച്ചില്ലെന്നാണ് പരാതി. ഇതുസംബന്ധിച്ച് വിശദമായി അന്വേഷിക്കാൻ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് വനിത കമീഷൻ അംഗം ഡോ. ജെ. പ്രമീളാദേവി നിർദേശം നൽകി. പ്രതിമാസം 1000 രൂപ വീതം 66 മാസം പണമടച്ചാൽ ഇരട്ടിത്തുക ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. നടത്തിപ്പുകാരിയായ അയൽവാസി കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി നിരവധി സ്ത്രീകളെയാണ് ചിട്ടിയിൽ ചേർത്തത്. വൻതുക പ്രതീക്ഷിച്ച് 20 മാസത്തിലേറെ മുടങ്ങാതെ പണമടച്ചവരാണ് തട്ടിപ്പിന് ഇരയായത്. അദാലത്തില്‍ ചിട്ടി നടത്തിപ്പുകാരിയും എത്തിയിരുന്നു. എന്നാൽ, കമ്പനിയെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും പത്രപ്പരസ്യം കണ്ടാണ് ചിട്ടി ഇടപാട് നടത്തിയതെന്നും ഇവർ വ്യക്തമാക്കി. പണമിടപാട് നടത്തിയതുമായി ബന്ധപ്പെട്ട രേഖകൾ ഇല്ലാത്തതിനാൽ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകാൻ വനിത കമീഷൻ നിർദേശിച്ചു. മൂന്നു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിെൻറ സംരക്ഷണം കിട്ടണമെന്നാവശ്യപ്പെട്ടു ലഭിച്ച പരാതിയില്‍ മദ്യപാനിയായ യുവാവിനെ കൗൺസലിങ്ങിന് വിധേയമാക്കാൻ കമീഷന്‍ നിർദേശം നല്‍കി. ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കണ്ടുശീലിച്ച ഭര്‍ത്താവിെൻറ വൈകൃതം നിറഞ്ഞ പെരുമാറ്റത്തിൽനിന്ന് വിവാഹമോചനം തേടി യുവതിയും പരാതി നൽകി. കാഞ്ഞിരപ്പള്ളിയിൽ ഇറിഗേഷന്‍ വകുപ്പ് അതിര് കൈയേറി നിർമിച്ച ചെക്ക്ഡാം നിറഞ്ഞ് പുരയിടത്തില്‍ വെള്ളെക്കട്ടുണ്ടാക്കുന്നുവെന്ന പരാതി പരാതി പരിശോധിക്കാൻ തഹസിൽദാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.