കർണാടകയിൽനിന്ന്​ ഇടുക്കിക്കാരുടെ പൂക്കൾ

ചെറുതോണി: ഇത്തവണ മലയാളികൾക്ക് പൂക്കളം തീർക്കാൻ കർണാടകയിൽനിന്നെത്തുന്നത് ഇടുക്കിക്കാരുടെ പൂക്കൾ. ഓണവിപണി ലക്ഷ്യമാക്കി ഒരുപറ്റം യുവാക്കൾ കർണാടകയിലെ ഗുണ്ടൽപേട്ട് ഗ്രാമത്തിലെത്തി ഏക്കർ കണക്കിന് സ്ഥലമാണ് പാട്ടത്തിനെടുത്ത് പൂ കൃഷി നടത്തിയത്. അത്തത്തിനുമുമ്പ് തോട്ടങ്ങൾ പൂത്തുലഞ്ഞു. ജില്ലയിലെ മൂന്നാർ, കുമളി തുടങ്ങിയ സ്ഥലങ്ങളിലും ജില്ലക്ക് പുറത്തേക്കും ടൺ കണക്കിന് പൂക്കളാണ് എത്തിക്കുന്നത്. മാർക്കറ്റിൽ ഏറ്റവും വിലപിടിപ്പുള്ള സുര്യകാന്തി, ജമന്തി, ചെണ്ടുമല്ലി തുടങ്ങിയക്കാണ് വൻ ഡിമാൻറ്. കർണാടകത്തിൽ വിലക്കുറവാണെങ്കിലും ഇവിടെ നല്ല വില കിട്ടുന്നുണ്ടെന്ന് പൂ കൃഷി നടത്തുന്ന യുവാക്കൾ പറഞ്ഞു. പൂപ്പാടത്ത് പണിയെടുക്കാൻ ഇടുക്കിയിൽനിന്നുള്ളവരെ കർണാടകയിൽ എത്തിക്കുകയായിരുന്നു. നോക്കെത്താദൂരത്ത് പൂത്തുലഞ്ഞുകിടക്കുന്ന പാടങ്ങൾ ചേതോഹരമായ കാഴ്ചയാണ്. ഓണക്കാലത്താണ് ഏറ്റവും കൂടുതൽ പൂക്കൾ വിറ്റുപോകുന്നതെങ്കിലും വരുന്ന ഡിസംബർ വരെ നല്ല വിൽപനയുണ്ടാകുമെന്ന് ഇടുക്കിയിൽനിന്നുള്ള കർഷകരെ കർണാടകയിൽ എത്തിച്ച ഹാരിസും പഴയരിക്കണ്ടം സ്വദേശി ലാജി പ്ലാത്തോട്ടവും പറയുന്നു. പൂ കൃഷിയുമായി ബന്ധപ്പെട്ട് ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽനിന്ന് നിരവധി യുവാക്കൾ ജോലിക്കായും കർണാടകയിൽ തങ്ങുന്നുണ്ട്. എല്ലാ വർഷവും തമിഴ്നാട്ടിൽനിന്നാണ് ഇടുക്കിയിൽ പൂക്കളെത്തുന്നത്. കർണാടകത്തിൽനിന്ന് പൂക്കൾ വന്നുതുടങ്ങിയതോടെ വിപണനത്തിൽ മത്സര സ്വഭാവവും തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.