കോട്ടയം: നെഹ്റു ട്രോഫിയിൽ പോരിനിറങ്ങുന്ന ജലരാജാവ് കാരിച്ചാൽ ചുണ്ടന് കരുത്തേകാൻ കശ്മീർ ശ്രീനഗറിലെ ദാൽ തടാകത്തിലെ തുഴച്ചിലുകാരും. കുമരകം ടൗൺ േബാട്ട് ക്ലബിെൻറ നേതൃത്വത്തിൽ ഹാട്രിക് ഉൾപ്പെടെ ആറുതവണ കിരീടം നേടിയ ടീമിൽ ആദ്യമായാണ് കശ്മീരിൽനിന്നുള്ളവർ ഇടം നേടുന്നത്. ആഗസ്റ്റ് 12ന് ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ ആവേശത്തുഴയെറിയുന്ന 18 അംഗ കശ്മീർ സംഘം കുമരകത്തെ റിസോർട്ടിലാണ് താമസിക്കുന്നത്. ഏറെപേരും ഹിന്ദിയാണ് സംസാരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് കുമരകെത്തത്തിയ കശ്മീർ സംഘത്തിലെ തുഴച്ചിലുകാർ ശ്രീനഗർ ദാൽ തടാകത്തിലെ വാട്ടർ സ്പോർട്സ് ക്ലബ് അംഗങ്ങളാണ്. അസമിൽ ഏപ്രിലിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് തുഴച്ചിൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്ന് ടീം മത്സരിച്ചിരുന്നു. വേഗമാർന്ന തുഴച്ചിലിലൂടെ ആസ്വാദകരുടെ മനംകവർന്ന സംഘത്തെ കണ്ടുമുട്ടിയ പരിശീലകൻ സുനിലാണ് നെഹ്റു ട്രോഫിയിൽ മത്സരിക്കാൻ കാരിച്ചാൽ ചുണ്ടനിലെ അമരക്കാരാകാൻ ക്ഷണിച്ചത്. ആർമിയുടെയും സായിയുടെയും തുഴച്ചിലുകാർ ഇത്തവണയും പല വള്ളങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും കേരളം കശ്മീർ പോലെ ഇഷ്ടമാണെന്നാണ് ഇവർ പറയുന്നത്. കേരളത്തിലെ ഭക്ഷണവും ആതിഥ്യവുമെല്ലാം ആസ്വദിച്ചാണ് കുമരകം കോട്ടത്തോട്ടിൽ ദിവസവും പരിശീലനത്തുഴച്ചിൽ നടത്തുന്നത്. ചപ്പാത്തിയും പരിപ്പുമാണ് പ്രധാന ഭക്ഷണം. മീൻകറി ഉൾപ്പെടെ കേരള വിഭവങ്ങൾ പലർക്കും പ്രിയങ്കരമാണ്. വള്ളം തുഴയുന്ന രീതി കേരളത്തിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം ഒരുപോലെയാണ്. എന്നാൽ, കേരളത്തിൽ വള്ളം തുഴയുന്നതും ഇരിക്കുന്നതും വേറിട്ടതാണ്. രാവിലെയും വൈകീട്ടും മൂന്നുമണിക്കൂർ വീതം ചിട്ടയായ പരിശീലനത്തിലൂടെ കുമരകത്തിെൻറ മണ്ണിലേക്ക് നെഹ്റു ട്രോഫി എത്തിക്കാനുള്ള ഒരുക്കത്തിലാണിവർ. 100 തുഴച്ചിലുകാരുള്ള കാരിച്ചാൽ ചുണ്ടനിൽ അനിൽ കുളപ്പുഴയാണ് ക്യാപ്ടൻ. ബാക്കി തുഴച്ചിലുകാർ കുമരകം, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്ന് ക്ലബ് പ്രസിഡൻറ് വി.എസ്. സുഗേഷ് 'മാധ്യമ'ത്തോട് പറഞ്ഞു. 1998ൽ കുമരകത്തെ ജലോത്സവപ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് കുമരകം ടൗൺ ബോട്ട് ക്ലബിെൻറ പിറവി.1999ൽ കന്നിയങ്കത്തിൽ ആലപ്പാട് ചുണ്ടനിൽ നെഹ്റു ട്രോഫി കുമരകത്ത് എത്തിച്ചു. 2004ൽ ചെറുതന ചുണ്ടനിൽ വിജയം െകാണ്ടുവന്നു. 2005, 2006, 2007 വർഷങ്ങളിൽ പായിപ്പാട് ചൂണ്ടനിലൂടെ നെഹ്റു ട്രോഫിയിൽ ആദ്യ ഹാട്രിക് നേടി ചരിത്രമെഴുതി. 2010ൽ ജവഹർ തായങ്കരിയിലൂടെയും വിജയം ആവർത്തിച്ചു. പി.എസ്. താജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.