കോട്ടയം: വെള്ളം വിലകുറച്ച് വിറ്റതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ വൈക്കം പൊലീസ് പിടികൂടി. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. കാണക്കാരി സ്വദേശികളായ ജോൺസൺ, മണി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ടാങ്കർ ലോറിയിൽ വെള്ളം വില കുറച്ച് വിറ്റതിനെത്തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് ചിറ്റക്കാട്ട് കിഴക്കേതിൽ കുമാരൻ-നളിനി ദമ്പതികളുടെ മകൻ സി.എസ്. ഷാബുവാണ് (43) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. അതേസമയം, കാണക്കാരി പഞ്ചായത്ത് പ്രദേശത്ത് സംഘർഷത്തെ തുടർന്ന് വാഹനങ്ങളിൽ കുടിവെള്ളം വീട്ടിലെത്തിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചതിനാൽ പ്രദേശവാസികൾ ദുരിതത്തിലായി. നിലച്ചുപോയ കുടിവെള്ള വിതരണം പുനരാരംഭിക്കാൻ ബുധനാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്ന് കാണക്കാരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു ചെറിയാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.