സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമടക്കം ഇരുന്നൂറോളം പേര്‍ സി.പി.എമ്മിലേക്ക്

വെഞ്ഞാറമൂട്: ഗ്രൂപ് വൈരത്തെ തുടര്‍ന്ന് വെട്ടിനിരത്തിയെന്നാരോപിച്ച് സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമടക്കം 200ഓളം പേര്‍ സി.പി.എമ്മില്‍ ചേരുന്നു. വെഞ്ഞാറമൂട്, പാലോട്, നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, മഹിളാ സംഘം സംസ്ഥാനനേതാക്കള്‍,കല്ലറ ലോക്കല്‍ കമ്മിറ്റിയിലെ പ്രമുഖന്‍, എ.ഐ.വൈ.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ പാര്‍ട്ടി വിടുന്നവരിലുള്‍പ്പെടും. സി.പി.ഐ വിട്ട് സി.പി.എമ്മില്‍ വരുന്നവര്‍ക്ക് അവര്‍ ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്തിന് തുല്യമായ പദവി നല്‍കുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം കൊടുക്കുമെന്നും കരാറുണ്ടാക്കിയാണ് മാറ്റം. സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് കൗണ്‍സിലില്‍പോലും ഉള്‍പ്പെടുത്താതെ മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നേതാവിന്‍െറ ഇടപെടലാണ് മാറ്റത്തിന് വഴിതെളിച്ചത്. കാനം പക്ഷത്തോട് അടുപ്പമുള്ളവരാണ് മാതൃസംഘടന വിടാന്‍ ഒരുങ്ങുന്നത്. കാനം പക്ഷത്തോട് അടുപ്പമുണ്ടെന്നാരോപിച്ച് ഒതുക്കിയതിന്‍െറ പേരില്‍ സി.പി.ഐ വിട്ട് ബി.ജെ.പിയില്‍ പോയ എസ്.എന്‍.ഡി.പി നേതാവിന്‍െറ ഇടപെടല്‍ അരുവിക്കര തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാലിന്‍െറ മുന്നേറ്റത്തിന് കാരണമായെന്ന് സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തിയതിനുപിന്നാലെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ കൂട്ട പലായനം ഉണ്ടാകുന്നത്. നാലുവര്‍ഷം മുമ്പ് വെഞ്ഞാറമൂട്ടില്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള സി.പി.എം ഒൗദ്യോഗിക വിഭാഗത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം സി.പി.ഐയില്‍ ചേക്കേറി. തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ നടന്നു. ഇടതുമുന്നണിയുടെ പക്കല്‍ ഉണ്ടായിരുന്ന വെഞ്ഞാറമൂട് സഹകരണ ബാങ്കും നെല്ലനാട് പഞ്ചായത്തും കോണ്‍ഗ്രസ്-സി.പി.ഐ സഖ്യത്തിന്‍െറ കൈയിലായി. ഇതിന്‍െറ മുറിവ് ഉണങ്ങുംമുമ്പാണ് പുതിയ മാറ്റം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.