മാങ്കോട് ഒരിപ്പുറം ഉന്നതിയിലേക്ക് വസ്തുവാങ്ങി റോഡ് കോൺക്രീറ്റ് ചെയ്തുകൊടുത്ത മാങ്കോട് ഷാജഹാൻ നാട്ടുകാർക്കൊപ്പം
പത്തനാപുരം: തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് നേടാൻ എല്ലാ സ്ഥാനാർഥികളും വാഗ്ദാനങ്ങൾ നൽകാറുണ്ട്. ജയിച്ചാൽ തന്നെ അത് നടപ്പിലാക്കാൻ കാലം പലതാകുമെന്നാണ് വസ്തുതയെങ്കിലും പത്തനാപുരത്ത് നേരെ തിരിച്ചാണ് കാര്യങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണ് പരാജയപ്പെട്ട ഒരു സ്ഥാനാർഥി.
പത്തനാപുരം പഞ്ചായത്തിലെ മാങ്കോട് വാർഡിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി മാങ്കോട് ഷാജഹാൻ ആണ് വോട്ടർമാരെയും നാട്ടുകാരെയും ഞെട്ടിച്ചത്. വോട്ട് തേടി പോകുന്നതിനിടെയാണ് മാങ്കോട് ഒരിപ്പുറം ഉന്നതിയിൽ അഞ്ച് കുടുംബങ്ങൾക്ക് അവരുടെ വീടുകളിലെത്താൻ വഴിയില്ലെന്ന് ഷാജഹാൻ മനസിലാക്കിയത്.
ആ കുടുംബങ്ങളിൽ എത്തി തനിക്ക് വോട്ട് അഭ്യർഥിച്ച ഷാജഹാൻ, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റോഡ് ശരിയാക്കി തരാം എന്ന് അവർക്ക് ഉറപ്പ് നൽകി. ഫലം വന്നപ്പോൾ ഷാജഹാൻ പരാജയപ്പെട്ടു. എന്നാൽ, കൊടുത്ത വാക്ക് മാറ്റാൻ അദ്ദേഹം തയാറായില്ല.
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്തന്നെ, സ്ഥലം വാങ്ങിയിട്ട ഷാജഹാൻ ഏകദേശം 50 മീറ്റർ ദൈർഘ്യത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്ത് നൽകി. വീടുകളിലേക്ക് പോകാൻ റോഡ് ഇല്ലാതെ ഒറ്റപ്പെട്ടുകിടന്ന അഞ്ച് കുടുംബങ്ങൾക്കും ഇത് വിശ്വസിക്കാൻ കഴിഞ്ഞതുമില്ല.‘ഞാൻ നൽകിയ വാക്കല്ലേ, അവർ സ്വതന്ത്രമായി സഞ്ചരിക്കട്ടെ’ എന്ന് ഷാജഹാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.