പാരിപ്പളളി മെഡിക്കല്‍ കോളജ്; എം.ബി.ബി.എസ് പ്രവേശ സാധ്യത മങ്ങി

കൊല്ലം: പാരിപ്പളളി മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തടഞ്ഞ് ഹൈകോടതിയില്‍നിന്ന് നിരോധ ഉത്തരവ് വന്നതിനാല്‍ ഈ വര്‍ഷം എം.ബി.ബി.എസ് പ്രവേശത്തിനുളള സാധ്യതയില്ല. ഇ.എസ്.ഐ പരിരക്ഷയുള്ളവരുടെ മക്കള്‍ക്ക് ലഭിക്കുമായിരുന്ന 35 സീറ്റ് ഉള്‍പ്പെടെ 100 എം.ബി.ബി.എസ് സീറ്റുകളാണ് ഇതിലൂടെ സംസ്ഥാനത്തിന് നഷ്ടമായത്. കോളജ് സംസ്ഥാന സര്‍ക്കാറിന് കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാറും ഇ.എസ്.ഐയും തമ്മിലെ ധാരണ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് തൊഴിലാളികളുടെ മക്കള്‍ക്ക് 35 ശതമാനം സീറ്റ് സംവരണം ചെയ്തിരുന്നത്. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനാനുമതി നല്‍കിയ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കോന്നി, ജനറല്‍ ആശുപത്രി തുടങ്ങി സര്‍ക്കാര്‍ കോളജുകളിലും പ്രവേശ അനുമതി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ സമീപിക്കുകയാണ്. അതേസമയം, ഏറ്റവും കൂടുതല്‍ സാധ്യതയുളള പാരിപ്പളളി മെഡിക്കല്‍ കോളജിന് വേണ്ടി കോടതിയെ സമീപിക്കാന്‍ പോലും ഉത്തരവ് മൂലം സംസ്ഥാന സര്‍ക്കാറിന് പറ്റില്ല.നിരോധ ഉത്തരവ് ഇല്ലായിരുന്നുവെങ്കില്‍ ധാരണാ പത്രം ഒപ്പിടാനും കോളജിന്‍െറ അവകാശം സംസ്ഥാനത്തിന് ലഭിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണെങ്കില്‍ 30ന് മുമ്പ് പ്രവേശം സാധ്യമാക്കുന്നതിന് കോടതിയെ സമീപിക്കാനും പറ്റുമായിരുന്നു. എന്നാലിതോടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുളള ഉപകരണങ്ങള്‍ നശിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 99 വര്‍ഷത്തേക്കാണ് ഭൂമിയും കെട്ടിടങ്ങളും മെഡിക്കല്‍ കോളജിന് പാട്ടത്തിന് നല്‍കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.