പൗരത്വ ഭേദഗതി നിയമം മതരാഷ്​ട്രത്തിനുള്ള ശ്രമത്തിെൻറ ഭാഗം -വി.ഡി. സതീശൻ

പൗരത്വ ഭേദഗതി നിയമം മതരാഷ്ട്രത്തിനുള്ള ശ്രമത്തിൻെറ ഭാഗം -വി.ഡി. സതീശൻ കൊച്ചി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരമായി വിഭജിച്ച് രാജ്യത്തെ വെട്ടിമുറിക്കാനുള്ള നയമാണ് നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും ഒരു നാണയത്തിൻെറ രണ്ടുവശങ്ങളാണ്. മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ലക്ഷ‍ക്കണക്കിന് കോൺഗ്രസുകാർ തോളോടുതോൾ ചേർന്നുനിന്ന് തെരുവിലിറങ്ങും. അവിടെ വസ്ത്രംനോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാൻ നരേന്ദ്രമോദിക്ക് കഴിയില്ല. മുസ്ലിം സഹോദരങ്ങളുടെ അവകാശങ്ങൾ ലംഘിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഏറ്റവും വലിയ പ്രതിഷേധമുയർത്തുക ഇവിടുത്തെ ഹിന്ദുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാറിൻെറ ഓരോ നയങ്ങളിലും മുസ് ലിം വിരുദ്ധത പ്രകടമാണ്. മുത്തലാഖ്, കശ്മീർ തുടങ്ങിയവയിലെല്ലാം അത് വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. മറൈൻ ഡ്രൈവിൽനിന്ന് ബി.എസ്.എൻ.എൽ ഓഫിസിലേക്കായിരുന്നു മാർച്ച്. പ്രവർത്തകർ ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടാകുകയും സംഘർഷത്തിനിടയാക്കുകയും ചെയ്തു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, വി.പി. സജീന്ദ്രൻ, മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, മുൻ മന്ത്രി കെ. ബാബു, ഡൊമിനിക് പ്രസേൻറഷൻ, ദീപ്തി മേരി വർഗീസ്, മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.