ആലപ്പുഴ: കായൽ പരപ്പിലെ ഓളങ്ങളിൽ മുഴുകി സന്തോഷം വീണ്ടെടുത്ത് വയോധികരുടെ സംഘം. എറണാകുളം ജില്ലയിെല സാമൂഹ്യനീതി വകുപ്പിൻെറ കീഴിലെ ഒാൾഡ് ഏജ് ഹോമിലെ അന്തേവാസികൾ നടത്തിയ കായൽ യാത്ര വേറിട്ട അനുഭവമായി. ടൂർ ഒാപറേറ്റേഴ്സ് അസോസിയേഷൻ ലോക ടൂറിസം ദിന ഭാഗമായാണ് ഹൗസ്ബോട്ട് സവാരി സംഘടിപ്പിച്ചത്. 23 വയോധികരും 12 ഒാൾഡ് ഏജ് ഹോം ജോലിക്കാരുമടക്കം മൂന്ന് ബോട്ടുകളിലായി യാത്ര നടത്തി. ഒാൾഡ് ഏജ് ഹോമിലെ 'ഫ്രീക്ക'നായ സെബാസ്റ്റ്യൻ ആദ്യമായാണ് കുട്ടനാട്ടിൽ എത്തുന്നത്. അവിവാഹിതനായ ഇദ്ദേഹത്തെ ബന്ധുക്കളാണ് ഒാൾഡ് ഏജ് ഹോമിൽ എത്തിച്ചത്. നല്ല ബ്രേക്ക് ഡാൻസർ കൂടിയായ 75കാരനായ ഇേദ്ദഹം ബോട്ടിൽ അരങ്ങ് തകർത്തപ്പോൾ ഒപ്പം താളംവെച്ചത് 80കാരി ശാന്ത ബാലകൃഷ്ണൻ. ശ്രീലങ്കയിൽനിന്ന് ഭർത്താവിനൊപ്പം കേരളത്തിലെത്തിയ ശാന്തക്ക് മക്കൾ മൂന്നാണ്. മകൻ മരിച്ചു. പെൺമക്കൾ ഭർത്താക്കൻമാരുടെ വീട്ടിലുമായതോടെയാണ് വൃദ്ധമന്ദിരത്തിൽ ആശ്രയം തേടേണ്ടിവന്നത്. ജീവിതത്തിൻെറ ഭൂരിഭാഗവും മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്ത് അവസാനം അന്തേവാസിയായി കഴിയേണ്ടിവന്ന ആനിയമ്മയും ലക്ഷ്മിയമ്മയും മറ്റെല്ലാം മറന്ന് കൂട്ടായ്മക്കൊപ്പം ചേർന്നു. വീട്ടുകാർ ഉപേക്ഷിച്ച ഭുവനേശ്വരിയമ്മയും ഗോപിനാഥൻ നായരും പാട്ടുപാടിയും നൃത്തം ചെയ്തും രംഗം കൊഴുപ്പിച്ചപ്പോൾ ജീവിതത്തിലെ സുന്ദര നിമിഷങ്ങളാണ് തങ്ങൾക്കിതെന്ന് എല്ലാവരും സമ്മതിച്ചു. 'ആശിർവാദ്' എന്ന പേരിട്ട യാത്ര ഉദയ് ബാക്ക് വാട്ടർ റിസോട്ടിൽ യു.ഡി.എ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ നടി രാധാ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.എം. അബ്ദുൽ നസീർ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രൂപ് ചെയർമാൻ എസ്. രാധാകൃഷ്ണൻ നായർ, വൈസ് പ്രസിഡൻറ് എൻ.ജി. കിരൺ, സെക്രട്ടറി ശാരി ശിവാനന്ദൻ, ട്രഷറർ മുഹമ്മദ് ജസീൽ, വിദ്യാഭ്യാസ അവകാശ പ്രവർത്തകൻ മുഹമ്മദ് ആസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.