മട്ടാഞ്ചേരി: കരളലിയിക്കുന്ന കാഴ്ചയാണ് ചേരികൾ നിറഞ്ഞ മട്ടാഞ്ചേരിയിലെ ഈ വീട്ടിൽ. പിറന്നുവീണ മൂന്നു കുഞ്ഞുങ്ങളും രക്താർബുദ ഗണത്തിൽ പെടുന്ന താലസീമിയ രോഗം ബാധിച്ചവർ. മക്കളുടെ ചികിത്സക്ക് പണം കണ്ടെത്താൻ നെട്ടോട്ടമോടുന്ന മാതാപിതാക്കൾ. മട്ടാഞ്ചേരി ലോബോ ജങ്ഷന് സമീപം ഗേലാസേട്ട് പറമ്പിൽ വാടകക്ക് താമസിക്കുന്ന പടവുങ്കൽ വീട്ടിൽ പി.എ. മുബാറക് -സൈബുന്നീസ ദമ്പതികളുടെ മക്കളായ അഹമ്മദ് ഫൈസി (ആറ്), ഫൈഹ മെഹറിൻ (അഞ്ച്), അഹമ്മദ് ഫായിസ് (രണ്ട്) എന്നിവരാണ് രോഗത്തോട് മല്ലടിക്കുന്നത്. അഹമ്മദ് ഫൈസി എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലാണ്. മൂന്നു വർഷം മുമ്പുതന്നെ മജ്ജ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും സാമ്പത്തിക പരാധീനത മൂലം കഴിഞ്ഞില്ല. അടുത്തിടെ കുട്ടിക്ക് എച്ച് 1 എൻ 1 പനിയും വന്നു. രണ്ട് ദിവസം മുമ്പാണ് വൻെറിലേറ്ററിൽനിന്ന് വാർഡിലേക്ക് മാറ്റിയത്. പനി മാറിയെങ്കിലും ദേഹം മുഴുവൻ കുരുക്കളുണ്ട്. ഇതിനിടെ പ്ലീഹ വീർത്തു. ഇതിനും ശസ്ത്രക്രിയ വേണം. ഫൈസിക്ക് മജ്ജ നൽകാൻ മാതാപിതാക്കൾ തയാറാണ്. പക്ഷേ, ശസ്ത്രക്രിയക്കും തുടർ ചെലവുകൾക്കും 35 ലക്ഷം രൂപ വേണം. നിലവിൽ ചികിത്സാ ചെലവ് ഇനത്തിൽ 8.80 ലക്ഷം രൂപ ആശുപത്രിയിൽ അടക്കാനുണ്ട്. ഫൈസിക്കും ഫൈഹക്കും മാസന്തോറും രക്തം കയറ്റുന്നുണ്ട്. ഇളയ പുത്രൻ ഫായിസിന് രക്തം കയറ്റൽ തുടങ്ങിയിട്ടില്ല. ഇതിന് പോലും പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് സ്വകാര്യ വാഹനത്തിൽ ഡ്രൈവറായ മുബാറക്. കുട്ടികളെ ഒറ്റക്ക് നോക്കാൻ ഭാര്യ സൈബുന്നീസ ബുദ്ധിമുട്ടുന്നതിനാൽ കൃത്യമായി ജോലിക്ക് പോകാനും കഴിയുന്നില്ല. രാത്രിയിൽ വാഹനം ഓടിച്ചുകിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. (സൈബുന്നീസ എം.കെ, ഫെഡറൽ ബാങ്ക്, കൊച്ചി ശാഖ, അക്കൗണ്ട് നമ്പർ: 10 330100 212553. ഐ.എഫ്.സി: FDRL0001033, ഫോൺ: 8089 123222).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.