കൊച്ചി: നഗരത്തിലെ പാസ്പോർട്ട് ഓഫിസ്, വിവിധ പോസ്‌റ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ വ്യാജ ബോംബ് ഭീഷണി. തുടർന്ന് പൊലീസും ബോംബ്-ഡോഗ് സ്ക്വാഡും ചേർന്ന് വ്യാപക പരിശോധന നടത്തി. ജില്ല പാസ്പോർട്ട് ഓഫിസിന്റെ ഇ-മെയിലിലേക്കാണ് തിങ്കളാഴ്ച പുലർച്ച 12.45ന് ഭീഷണി സന്ദേശമെത്തിയത്. തിങ്കളാഴ്ച രാവിലെ 11.50ന് നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും പാസ്പോർട്ട് ഓഫിസുകളിലും പോസ്‌റ്റ്‌ഓഫിസുകളിലും ബോംബ് സ്‌ഫോടനമുണ്ടാവുമെന്നായിരുന്നു ഭീഷണി. സയനൈഡ് വിഷവാതകം നിറച്ച ആർ.ഡി.എക്‌സ് ബോംബുകൾ പൊട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെയും ജനങ്ങയെും ഇൗ ഓഫിസുകളിൽനിന്ന് മാറ്റിനിർത്തണമെന്നും സന്ദേശത്തിലുണ്ട്. തമിഴ്‌നാട് പൊലീസിനെയും അവിടെയുള്ള രാഷ്‌ട്രീയ പാർട്ടികളെയും വിവരം അറിയിക്കുന്നതായി പറഞ്ഞുകൊണ്ടാണ് സന്ദേശം.
പനമ്പിള്ളി നഗറിലെ പാസ്പോർട്ട് ഓഫിസ് തിങ്കളാഴ്ച രാവിലെ പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രദ്ധയിൽപെട്ട സന്ദേശം പാസ്പോർട്ട് ഓഫിസർ കൊച്ചി സിറ്റി പൊലീസിനെ അറിയിക്കുകയായിരുന്നു. സൗത്ത് പൊലീസ് രാവിലെ 9.30ഓടെ പാസ്പോർട്ട് ഓഫിസിലും എറണാകുളം സെൻട്രൽ പൊലീസ് ഹെഡ് പോസ്‌റ്റോഫിസിലും ബോംബ്, ഡോഗ് സ്‌ക്വാഡുകളുടെ സഹായത്തോടെ പരിശോധന നടത്തി. ജീവനക്കാരെയും ഇടപാടുകാരെയും ഒഴിപ്പിച്ച ശേഷമായിരുന്നു പരിശോധന. നഗരത്തിലെ മറ്റ് പോസ്‌റ്റോഫിസുകളിലും പരിശോധന നടത്തി. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.