കോലഞ്ചേരി: കോട്ടൂർ പാറേക്കാട്ടി കവലയിലെ കോൾഡ് സ്റ്റോറേജിൽ പൂതൃക്ക ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ആഴ്ചകൾ പഴകിയ 45 കിലോ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. അഴുകിയ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടിയ ഫ്രീസറിലാണ് മാംസം സൂക്ഷിച്ചിരുന്നത്. ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ അവഗണിച്ച് പ്രവർത്തിച്ചുവന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. നാല് ഹോട്ടലുകളിൽ വിൽപനക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. എട്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതിൽ 16 പേരും ഹെൽത്ത് കാർഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നതെന്ന് കണ്ടെത്തി. ത്വക് രോഗവുമായി പാചകവൃത്തിയിലേർപ്പെട്ടിരുന്ന മൂന്നുപേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽനിന്ന് വിലക്കി. മുമ്പ് നൽകിയ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ട ടൗണിലെ രണ്ട് ഹോട്ടലുകൾക്ക് പിഴ ചുമത്തി. പൂതൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.എ. സതീഷ്കുമാർ, കെ.കെ. സജീവ്, എസ്.നവാസ്, പി.എസ്. ലിസി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് മെഡിക്കൽ ഓഫിസർ ഡോ.അരുൺ ജേക്കബ് അറിയിച്ചു. ek kola IMG-20190828-WA0019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.